പുതിയ ഇനം ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി എക്സൈസ് വകുപ്പ്. ആൺ, പെൺ ഭേദമില്ലാതെ പൊതുവിൽ 35 വയസിന് താഴെയുള്ളവരാണ് ഏറെയും. ഇവരിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ഐ.ടി.പ്രൊഫഷണലുകളും വരെയുണ്ട്. ലഹരിക്ക് അടിമയായവർക്ക് പുതുജീവിതം നൽകുന്ന എക്സൈസ് വകുപ്പിന്റെ വിമുക്തി ചികിത്സാ കേന്ദ്രത്തിൽ മൂന്നു വർഷംകൊണ്ട് അഭയം തേടിയത് യുവതീയുവാക്കളടക്കം പതിനായിരത്തോളം പേരാണ്. ഓരോ വർഷവും എണ്ണം വർദ്ധിക്കുകയാണ്.
ലഹരി വിമോചന കേന്ദ്രത്തിൽ എത്തിയവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് കോട്ടയം. മുൻപ് കഞ്ചാവ് ഉപയോഗിക്കുന്നവരായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ള മാരക ലഹരിക്ക് അടിമയായവരാണ് ഏറെയുമെന്നത് ഞെട്ടിക്കുന്നതാണ്. 2019 ആഗസ്റ്റിലാണ് വിമുക്തിയുടെ ഡീ അഡിക്ഷൻ സെന്റർ ആരംഭിച്ചത്. അന്നു മുതലുള്ള കണക്കാണിത്. എന്നാൽ സ്വകാര്യ ആശുപത്രികൾ, കൗൺസലിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടി പരിശോധിച്ചാൽ ഇനിയും ഉയരും.
കണ്ടുപിടിക്കാനും വെല്ലുവിളി
എം.ഡി.എം.എ പോലുള്ള രാസ ലഹരി അഞ്ചു വർഷത്തിലേറെ ഉപയോഗിച്ചാൽ ജീവൻ അപകടത്തിലാവും. എന്നാൽ മദ്യം, കഞ്ചാവ് പോലെയുള്ളവ ഉപയോഗിക്കുന്നവരെപ്പോലെ ഇവരെ തിരിച്ചറിയാനും പ്രയാസമാണ്. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും പകൽ മുഴുവൻ ഉറങ്ങുകയും രാത്രിയിൽ ഉണർന്നിരിക്കുകയും അമിതമായി ദേഷ്യപ്പെടുകയും ചെയ്യുന്ന മകന്റെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നി കഴിഞ്ഞ ദിവസം പിതാവ് അധികൃതരെ സമീപിച്ചിരുന്നു. ഇതും ലഹരി ഉപയോഗത്തിൽ നിന്നുണ്ടായതാണെന്ന സംശയത്തിലാണ് എക്സൈസ് അധികൃതർ. ഇത്തരത്തിൽ ആരെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയാൽ മാത്രമേ നിരീക്ഷിക്കാനും ലഹരിയിൽ നിന്ന് മോചിപ്പാക്കാനും കഴിയൂ എന്നതാണ് വെല്ലുവിളി.
2019 ആഗസ്റ്റ് മുതൽ ചികിത്സ തേടിയവർ
ഒ.പി: 90197
ഐ.പി: 449
മോചിതർ: 204
ചികിത്സിച്ചവരിൽ
15-18 പ്രായമുള്ളവർ: 61
18-35പ്രായമുള്ളവർ: 265
വിമുക്തി അധികൃതർ പറയുന്നു
കൗൺസലിംഗ്, ചികിത്സ, നിരന്തരമുള്ള ഫോളോ അപ്പ് ഒക്കെ നടത്തിയാണ് തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്നത്. കിടത്തി ചികിത്സ നടത്തിയവരിൽ ഏറെയും ലഹരി പൂർണമായും ഉപേക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |