കൽപ്പറ്റ:സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ ജീവനക്കാർക്കുള്ള ആശങ്ക അകറ്റണമെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐടി.യു) സംസ്ഥാന വാർഷിക ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ഡബിൾഡ്യൂട്ടി ഒഴിവാക്കി സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനാണ് തീരുമാനം. ജീവനക്കാർ എല്ലാ ദിവസവും 12 മണിക്കൂർ സമയക്രമത്തിൽ ഡബിൾഡ്യൂട്ടി ചെയ്യേണ്ടി വരുമെന്നാണ് പ്രചാരണം.കേരളത്തിന്റെ ഗതാഗത സംസ്‌ക്കാരവും സാഹചര്യവുമനുസരിച്ച് ഏഴ് മണിക്കൂർജോലി സമയം കഴിഞ്ഞുള്ള ഒരുമണിക്കൂർകൂടി ഉൾപ്പെടുത്തി എട്ട് മണിക്കൂർ സ്പ്രഡ് ഓവറായി സിംഗിൾ ഡ്യൂട്ടി ഷെഡ്യൂൾ ക്രമീകരിക്കാനാവും. ഈ രീതിയിലുള്ള പരിഷ്‌ക്കരണമാണ് നടപ്പാക്കേണ്ടത്.
കൽപ്പറ്റ വ്യാപാര ഭവനിൽ (ശ്യാമൾ ചക്രവർത്തി നഗർ) കൗൺസിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ അനുസ്മരണ പ്രഭാഷണവും നടത്തി. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്.വിനോദ് റിപ്പോർട്ടും ട്രഷറർ പി.ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. 241 പ്രതിനിധികളാണ് പങ്കെടുത്തത്. സംഘാടകസമിതി ചെയർമാൻ പി.ഗഗാറിൻ സ്വാഗതവും കൺവീനർ കെ.ജയരാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |