70 കെ.എസ്.ആർ.ടി.സി ബസ് തകർത്തു
രണ്ട് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്‌ത്തി
ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്
കണ്ണൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് ബോംബേറ്
കട അടപ്പിച്ചവരെ തല്ലിയോടിച്ച് നാട്ടുകാർ
തിരുവനന്തപുരം: ഭീകര ബന്ധമാരോപിച്ച് എൻ.ഐ.എ 15 സംസ്ഥാനങ്ങളിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ മിന്നൽ ഹർത്താലിൽ കേരള ജനതയെ ഭീതിയിലാഴ്‌ത്തി അരങ്ങേറിയത് വ്യാപക അക്രമവും അഴിഞ്ഞാട്ടവും. ഹെൽമെറ്റ് ധരിച്ചും മുഖം മറച്ചും ബൈക്കുകളിൽ എത്തി കല്ലും പെട്രോൾ ബോംബുമെറിഞ്ഞ പ്രവർത്തകർ ആക്രമണത്തിന് ഭീകരമുഖം നൽകി. കല്ല് സഞ്ചികളിലാക്കിയാണ് കൊണ്ടുവന്നത്.
70 കെ.എസ്.ആർ.ടി ബസ് തകർത്തു. കൊല്ലത്ത് രണ്ട് പൊലീസുകാരെ ബുള്ളറ്റ് ഇടിച്ചു വീഴ്‌ത്തി. ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തകർത്തു. കോഴിക്കോട്ടെ കല്ലേറിൽ വർക്കല സ്വദേശിയായ ലോറി ഡ്രൈവറുടെ കണ്ണും മൂക്കും തകർന്നു. ഭയന്ന് ലോറി ഒതുക്കിയിട്ടപ്പോഴായിരുന്നു ആക്രമണം. കണ്ണൂർ മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. കടകമ്പോളങ്ങൾ പലയിടത്തും ബലം പ്രയോഗിച്ച് അടപ്പിച്ചു. പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ വന്നവരെ സഹികെട്ട നാട്ടുകാർ അടിച്ചോടിച്ചു. 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി. 157 കേസുകൾ എടുത്തു.
പൊലീസിനെ സാക്ഷിയാക്കിയായിരുന്നു മിക്ക സ്ഥലങ്ങളിലും അക്രമം. കല്ലേറിൽ യാത്രക്കാർക്കും പരിക്കേറ്റു. സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്‌തവരെ ആക്രമിക്കാനും ശ്രമമുണ്ടായി. ഈരാറ്റുപേട്ടയിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി.
അപൂർവം ടാക്സികളും ആട്ടോറിക്ഷകളും നിരത്തിലിറങ്ങിയെങ്കിലും കല്ലേറ് ഭയന്ന് ഓട്ടം നിറുത്തി. മലബാർ മേഖലയിൽ കച്ചവട സ്ഥാപനങ്ങൾ മിക്കവയും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും സ്‌കൂളുകളും തുറന്നെങ്കിലും ഹാജർ നന്നേ കുറവായിരുന്നു. പെട്രോൾ പമ്പുകളും ബാങ്കുകളും പ്രവർത്തിച്ചു.
കണ്ണൂർ ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോയ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. പുന്നയൂർക്കുളത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനവും കോട്ടയത്ത് ലോട്ടറിക്കടയും കണ്ണൂരിൽ മിൽമ ബൂത്തും അടിച്ചു തകർത്തു. എറണാകുളത്തും കോട്ടയത്തും ഹോട്ടലിന് നേരെ മുഖംമൂടി ആക്രമണം നടന്നു.
കോഴിക്കോട്,വയനാട്, തിരുവനന്തപുരം,ആലപ്പുഴ, കൊല്ലം,തൃശൂർ,കണ്ണൂർ ജില്ലകളിലാണ് കെ.എസ്.ആർ.ടി സി ബസ് കൂടുതലും ആക്രമിക്കപ്പെട്ടത്. കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് എട്ട് ബസുകൾ തകർത്തു. മൂകാംബികയിലേക്ക് പോയ സ്വിഫ്റ്റ് ബസിന്റെ ചില്ലുകൾ വളപട്ടണത്ത് തകർത്തു. 15കാരി അനഖയ്‌ക്ക് കല്ലേറിൽ പരിക്കേറ്രു. ഇരിട്ടി പുന്നാട് ബൈക്ക് യാത്രികന് നേരെ പെട്രോൾ ബോംബെറിഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |