കൊച്ചി: പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് വിലയിരുത്തി സ്വമേധയാ കേസെടുത്ത ഹൈക്കോടതി, അക്രമസംഭവങ്ങളുടെയും നാശനഷ്ടങ്ങളുടെയും റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. മിന്നൽ ഹർത്താലിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും പറഞ്ഞു.
മിന്നൽ ഹർത്താൽ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഇതിനായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെയും ഹർജിയിൽ കക്ഷിചേർത്തു.
ഏഴു ദിവസം മുമ്പെങ്കിലും പൊതുനോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് 2019 ജനുവരി ഏഴിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോപ്പുലർഫ്രണ്ട് ഇത് പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. സംസ്ഥാനത്ത് ഇന്നലെ രാവിലെയുണ്ടായ അക്രമസംഭവങ്ങളും ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നിയമവിരുദ്ധമെന്ന് മാദ്ധ്യമങ്ങൾ
ജനത്തെ അറിയിക്കണം
മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് പൊതുജനങ്ങളെ മാദ്ധ്യമങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടിതി അഭ്യർത്ഥിച്ചു. ഹർത്താലിന്റെ നിയമസാധുതയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനും ഭാവിയിൽ ഇത്തരം ഹർത്താലുകൾ വകവച്ചുകൊടുക്കുന്നതിൽ നിന്ന് സേവന ദാതാക്കളെ പിന്തിരിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും കോടതി പറഞ്ഞു. ഹർജി സെപ്തംബർ 29ലേക്ക് മാറ്റി.
പൊലീസിനുള്ള നിർദ്ദേശങ്ങൾ
പൊതു - സ്വകാര്യ മുതൽ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം
ഹർത്താലിനെത്തുടർന്നുള്ള അക്രമങ്ങൾ നിരീക്ഷിക്കണം
മുഴുവൻ നാശനഷ്ടവും വ്യക്തമാക്കി റിപ്പോർട്ട് നൽകണം
പ്രതികളിൽ നിന്ന് നഷ്ടം ഈടാക്കാൻ ഇത് അനിവാര്യം
സ്വകാര്യമുതൽ നശിപ്പിച്ചതിനെതിരായ വകുപ്പും ചേർക്കണം
പൊതു സർവീസുകൾക്ക് സംരക്ഷണം ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |