SignIn
Kerala Kaumudi Online
Thursday, 25 April 2024 6.35 AM IST

ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സി.പി.ഐ സംസ്ഥാനസമ്മേളനത്തിലേക്ക്  റിപ്പോർട്ടിന് അന്തിമാംഗീകാരം ഇന്നത്തെ എക്സിക്യുട്ടീവ് യോഗത്തിൽ

cpi

തിരുവനന്തപുരം: പാർട്ടി ജില്ലാ സമ്മേളനങ്ങളിലുയർന്ന വിമർശനങ്ങളും അഞ്ച് ജില്ലകളിൽ വോട്ടെടുപ്പിലേക്ക് നീങ്ങിയ മത്സരങ്ങളും ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരെ പുകയുന്ന വിമതനീക്ക സൂചന നിലനിൽക്കെ സി.പി.ഐ അടുത്തയാഴ്ച സംസ്ഥാനസമ്മേളനത്തിലേക്ക് കടക്കുന്നു. ഈ മാസം 30 മുതൽ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്താണ് സംസ്ഥാനസമ്മേളനം. സമ്മേളനത്തിലവതരിപ്പിക്കേണ്ട രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ടുകളുടെ അന്തിമാംഗീകാരത്തിനായി സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്.

അഞ്ചിടത്ത് നടന്ന എക്സിക്യുട്ടീവ്, സെക്രട്ടറി തിരഞ്ഞെടുപ്പുകൾ പാർട്ടിയിലെ വിഭാഗീയതയുടെ അസ്വസ്ഥത പ്രകടമാക്കുന്നതാണ്. ഇതിന്റെ തുടർചലനങ്ങൾ സംസ്ഥാനസമ്മേളനത്തിലുണ്ടായാൽ പ്രതിനിധി സമ്മേളനത്തിൽ ചൂടും പുകയുമുയരും. മൂന്നിനാണ് സംസ്ഥാന കൗൺസിലിന്റെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ്. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികചേരിക്ക് വ്യക്തമായ മേൽക്കൈയുണ്ടെങ്കിലും എല്ലാ ജില്ലാസമ്മേളനങ്ങളിലും ഉയർന്നുകേട്ട വിമർശനങ്ങൾ ശുഭസൂചനയായല്ല നേതൃത്വം കാണുന്നത്.

സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവർത്തന, രാഷ്ട്രീയ റിപ്പോർട്ടുകളുടെ കരടിനും ഭേദഗതിനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന എക്സിക്യുട്ടിവ്, കൗൺസിൽ യോഗങ്ങളിലും ജില്ലാസമ്മേളനങ്ങളുടെ സ്വാധീനം പ്രകടമാക്കിക്കൊണ്ട് നേതൃത്വത്തിനെതിരെ ശക്തമായ ഒളിയമ്പുകളുണ്ടായി.

പാർട്ടി ദേശീയ കൗൺസിലിൽ പ്രായപരിധി നിബന്ധന ഏർപ്പെടുത്തിയത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഇങ്ങനെയൊരു മാനദണ്ഡം കൊണ്ടുവന്നത് സംസ്ഥാനനേതൃത്വത്തിലെ ചിലരുടെ താത്പര്യപ്രകാരമാണെന്നുമുള്ള തോന്നൽ വരെ സംസ്ഥാന കൗൺസിലിൽ പ്രകടിപ്പിക്കപ്പെട്ടിരുന്നു. പ്രായപരിധി മാനദണ്ഡത്തിനെതിരെ അതുകൊണ്ടുതന്നെ സംസ്ഥാനസമ്മേളനത്തിലും രൂക്ഷവിമർശനമുയർന്നേക്കാം. കാനം രാജേന്ദ്രന്റെ തട്ടകമായ കോട്ടയത്ത് മത്സരത്തിലൂടെ ഇസ്മായിൽ ചേരിയിലെ വി.ബി. ബിനുവിന്റെ അട്ടിമറിവിജയം അപ്രതീക്ഷിതമായിരുന്നു. കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് കഴിഞ്ഞ യോഗത്തിൽ അതിനിശിതവിമർശനം ഉയർത്തിയതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സംസ്ഥാന കൗൺസിലിലുയർന്ന ഭേദഗതിനിർദ്ദേശങ്ങൾ കൂടിയുൾക്കൊള്ളിച്ചാണ് ഇന്ന് കരട് റിപ്പോർട്ടുകൾ അന്തിമമായി എക്സിക്യുട്ടീവ് യോഗം അംഗീകരിക്കുക.

കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഇതിൽ കോട്ടയമൊഴിച്ചെല്ലായിടത്തും ഔദ്യോഗികചേരിക്ക് തന്നെയായിരുന്നു വിജയം. ഇതിന് പുറമേ സി.പി.ഐയുടെ ശക്തികേന്ദ്രങ്ങളായ കൊല്ലം, തൃശൂർ അടക്കമുള്ള ജില്ലകളിലും ഔദ്യോഗികചേരിക്ക് വ്യക്തമായ മേൽക്കൈയുറപ്പാക്കാനായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.