കൊച്ചി: സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സർക്കാർ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൈബർ സുരക്ഷയ്ക്കായി പൊലീസ് സംഘടിപ്പിക്കുന്ന സൈബർ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് അന്താരാഷ്ട്ര സമ്മേളനമായ 'കൊക്കൂണി'ന്റെ 15-ാമത് പതിപ്പ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ കുറ്റകൃത്യങ്ങൾ ഭൂരിഭാഗവും സംഭവിക്കുന്നത് അറിവില്ലായ്മയും മോശം സൈബർ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നതിനാലുമാണ്. ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും കുട്ടികളും യുവാക്കളും ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് ഇരയായേക്കാം. സാമൂഹ്യമാദ്ധ്യമങ്ങൾ ഉൾപ്പെടെ സുരക്ഷിതമായി ഉപയോഗിക്കാൻ ബോധവത്കരിക്കേണ്ടതുണ്ട്.
സൈബർ സുരക്ഷയ്ക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് കൊക്കൂണിൽ പൊതു, സ്വകാര്യ മേഖലകൾക്കിടയിൽ പങ്കാളിത്തം കെട്ടിപ്പടുക്കണം. സൈബർ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. വ്യവസായങ്ങൾക്കും കോടതികൾക്കും സർക്കാരുകൾക്കും സൈബർസുരക്ഷ ആവശ്യമാണ്. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയാണ് സർക്കാർ ലക്ഷ്യം.
മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി. നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.ജി.പി അനിൽകാന്ത്, ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി കെ.പദ്മകുമാർ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ബച്പൻ ബചാവോ ആന്തോളൻ സി.ഇ.ഒ രജ്‌നി സെഖ്രി സിബൽ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |