പാലക്കാട്: മുമ്പൊന്നും ഇല്ലാത്തവിധം കയ്പ്പുനീരു കുടിക്കുകയാണ് സംസ്ഥാനത്തെ ഇഞ്ചി കർഷകർ. കനത്ത വിലയിടിവിൽ വിപണി തകർന്നതോടെ പിടിച്ചു നിൽക്കാനാവാതെ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണവർ. ആറുമാസത്തിന് മുമ്പ് കിലോയ്ക്ക് 100 രൂപ വരെ വിലയുണ്ടായിരുന്ന നാടൻ ഇഞ്ചിക്ക് നിലവിൽ കർഷകന് ലഭിക്കുന്നത് 25 രൂപ മാത്രമാണ്. നാലിലൊന്നായി വില കൂപ്പുകുത്തിയതോടെ എന്തുചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് ഇഞ്ചി കർഷകർ. കിലോയ്ക്ക് 250 രൂപയുണ്ടായിരുന്ന ചുക്കിന്റെ വില 110ലേക്ക് താഴ്ന്നതും തിരിച്ചടിയായി.
ജില്ലയിൽ കൊല്ലങ്കോട്, എലവഞ്ചേരി, വട്ടേക്കാട്, വടക്കഞ്ചേരി, നെന്മാറ, അയിലൂർ, ചിറ്റൂർ താലൂക്കിലെ വിവിധ മേഖലകളിലുമാണ് പ്രധാനമായും ഇഞ്ചി കൃഷി ചെയ്യുന്നത്. പലരും അയൽ ജില്ലകളിൽ നിന്നെത്തി ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഏക്കറിന് 40000 രൂപ മുതൽ 70000 രൂപവരെയാണ് പാട്ടത്തുക.
ഉത്പാദന ചെലവ് ഉയർന്നു
കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനത്ത് ഇഞ്ചിക്ക് ഉത്പാദന ചെലവിന് ആനുപാതികമായ വില കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇത്തവണ സ്ഥിതി രൂക്ഷമായി. നാടൻ ഇഞ്ചിവില 25 രൂപ വരെ താഴ്ന്നു. എന്നാൽ വളത്തിനും കീടനാശിനിക്കുമൊക്കെ വില കുത്തനെ ഉയരുകയും ചെയ്തു. പണിക്കാരുടെ കൂലിയും കൂടി. ഒരു കിലോ ഇഞ്ചി വിപണിയിലെത്തിക്കാൻ കർഷകന് ഏറ്റവും കുറഞ്ഞത് 50 രൂപയെങ്കിലും ചെലവുണ്ട്. സാധാരണ ഓണക്കാലത്ത് വില അല്പം ഉയരാറുണ്ട്. എന്നാൽ ഇത്തവണ അതും ഉണ്ടായില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കി.
സർക്കാർ ഇടപെടൽ അനിവാര്യം
കൊവിഡ് കാലത്തുണ്ടായ കൂറ്റൻ തകർച്ചയിൽ നിന്ന് ഇഞ്ചി കർഷകന് ഇനിയും കരകയറാനായിട്ടില്ല. കൊവിഡിൽ കയറ്റുമതി കുറഞ്ഞതോടെ മാർക്കറ്റിൽ നിന്നും പിൻവാങ്ങിയ വൻകിട വ്യാപാരികൾ പലരും തിരിച്ചെത്തിയിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരുടെ വരവും കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതിനൊപ്പമാണ് കാലാവസ്ഥ ഉണ്ടാക്കുന്ന വെല്ലുവിളികളും.
ഒരു വർഷം എഴുപതിനായിരം ടൺ ഇഞ്ചിയാണ് കേരളത്തിൽ ഉത്പാദിപ്പിച്ചിരുന്നത്. കൃഷി ആദായകരമല്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. സർക്കാരും കൃഷിവകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇഞ്ചി കൃഷിതന്നെ കേരളത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |