കൊച്ചി: ഇന്നലെ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ‌്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്നും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കണ്ടെയ്‌നറിൽ കിടന്ന് ഉറങ്ങുകയായിരുന്നെന്നും മുരളീധരൻ പരിഹസിച്ചു.
'അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവർത്തി റോം കത്തിയെരിയുമ്പോൾ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവൻ കത്തിയെരിയുമ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പിയും കൊച്ചിയിൽ കൊക്കൂൺ പരിപാടിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു'. മുരളീധൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്തുടനീളം നടന്ന അക്രമണങ്ങൾ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള സർവസ്വാതന്ത്ര്യവും കേരള സർക്കാർ നൽകിയെന്നാണ്. കേരളത്തിൽ ഇന്നുവരെ ഇത്ര വ്യാപകമായ ആക്രമണങ്ങൾ നടന്നിട്ടില്ല. പൊലീസിന് മുന്നിലാണ് അക്രമികൾ അഴിഞ്ഞാടിയത്. അക്രമം തടയാൻ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിൽ വിദ്വേഷ പ്രകടനം നടത്തിയ ആളുകൾക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം നൽകിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതിൽ നിന്ന് ലഭിച്ച ഊർജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർക്ക് ധൈര്യം നൽകിയതെന്നും മുരളീധരൻ വിമർശിച്ചു.
രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനമാണ് മുരളീധരൻ നടത്തിയത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്ന മഹാൻ ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്‌നറിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പുറത്തു നടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞില്ലേ? ഇസ്ളാമിക ഭീകരവാദത്തിനെതിരായിട്ട് അദ്ദേഹത്തിന് നാവ് പൊങ്ങാത്തതെന്താണെന്നും മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |