ഡെറാഡൂൺ: പത്തൊൻപതുകാരിയെ കൊലപ്പെടുത്തിയ കേസിൽ മകൻ പുൽകിത് ആര്യ അറസ്റ്റിലായതിന് പിന്നാലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയെയും മറ്റൊരു മകനും ബിജെപി അംഗവുമായ അങ്കിത് ആര്യയെയും പാർട്ടി പുറത്താക്കി. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടി. കൊലക്കേസ് പ്രതിയായ പുൽകിതിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് നാട്ടുകാർ ചേർന്ന് തീയിട്ടു. ഈ റിസോർട്ടിലെ റിസപ്‌ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്.
ഉത്തരാഖണ്ഡിലെ പോരി ഗാർവാൽ സ്വദേശിയാണ് അങ്കിത. നാല് ദിവസം മുൻപ് അങ്കിതയെ കാണാതായതായി ബന്ധുക്കളും പുൽകിതും പരാതി നൽകിയിരുന്നു. തുടക്കം മുതൽ തന്നെ അങ്കിതയുടെ കുടുംബത്തിന് പുൽകിതിനെ സംശയമുണ്ടായിരുന്നു.
ഹോട്ടലിലെത്തുന്ന അതിഥികളുമായി ശാരീരികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച അങ്കിതയെ പുൽകിതും മറ്റ് രണ്ട് ജീവനക്കാരും ചേർന്ന് മലഞ്ചെരുവിൽ നിന്ന് തള്ളിയിടുകയായിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഋഷികേഷിലെ ചില്ല കനാലിൽ നിന്ന് ദുരന്ത നിവാരണ സേന ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ യുവതിയുടെ സഹോദരനും പിതാവും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ ഉത്തരവ് പ്രകാരം പുൽകിതിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. യുവതിയെ കൊലപ്പെടുത്തിയവരെ വെറുതേവിടില്ലെന്നും കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |