കോട്ടയം: കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിനു തിടമ്പേറ്റിയിരുന്ന ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചെരിഞ്ഞു. 45 ദിവസത്തോളമായി എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. ഏറ്റുമാനൂർ ഉഷശ്രീ പി. എസ്. രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലായിരുന്ന ആന മദ്ധ്യ കേരളത്തിലെ പ്രധാനപ്പെട്ട മിക്ക ഉത്സവങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.45നായിരുന്നു ആന ചെരിഞ്ഞത്. ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷം പുന്നത്തുറയിൽ ഗജവീരന്റെ സംസ്‌കാരം നടക്കും.
ആൻഡമാനിൽ നിന്നും 1997 ലാണ് ഈ ഗജവീരൻ കേരളത്തിൽ എത്തിയത്. തൃശ്ശൂർ പൂരം, തിരുനക്കര പകൽപൂരം, ഇത്തിത്താനം ഗജമേള തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലേയും നിറസാന്നിധ്യമായിരുന്നു ദുർഗാപ്രസാദ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ധ്രയിലെ പ്രശസ്തമായ ഓങ്കോൾ ശിവരാത്രി ഉത്സവത്തിനു തിടമ്പേറ്റിയ ദുർഗാപ്രസാദ് ജൂലൈ 17നു് കടുത്തുരുത്തി കൊടിമരപ്രതിഷ്ഠയ്‌ക്കാണ് അവസാനമായി പങ്കെടുത്തത്. കൂടാതെ ഉടൻ റിലീസാകാനിരിക്കുന്ന ഹിന്ദി സിനിമയായ കാബോൾ ഗന്തി എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |