സ്വന്തം നേതൃത്വത്തിൽ നിർമ്മിച്ച ക്ഷേത്രത്തിലൂടെ ആയിരക്കണക്കിന് ഭക്തർക്ക് പ്രാർത്ഥനയിലൂടെയും ദേവപ്രശ്നത്തിലൂടെയും ചൈതന്യം പകർന്നു നൽകുകയാണ് പ്രകാശ് സ്വാമി.പ്രാർത്ഥനാ യജ്ഞത്തിന്റെ 50 ാം വാർഷികം സെപ്തംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ ആഘോഷിക്കുമ്പോൾ ഭക്തിയുടെ പാതയിലൂടെ പ്രകാശ് സ്വാമി സഞ്ചരിക്കുകയാണ്
വർഷങ്ങൾക്ക് മുമ്പ് മരണവീടുകളിൽ പ്രാർത്ഥനാനിരതനായി ഇരിക്കുന്ന അഞ്ചു വയസുകാരനെ ആലപ്പുഴക്കാർക്ക് സുപരിചിതം. പിതാവ് വാടയ്ക്കൽ പുത്തൻപുരക്കൽ മാധവന്റെ കൈപ്പിടിച്ചു നീങ്ങുന്ന പയ്യനെക്കുറിച്ച് പലരും ചർച്ച ചെയ്തു.എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ 243 ാം നമ്പർ ശാഖയിൽ മൂന്നു വ്യാഴവട്ടക്കാലം സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു മാധവൻ.ശാഖയിലെ മരണ പ്രാർത്ഥനാ സംഘത്തിനൊപ്പം പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു ആ ബാലൻ.പിന്നീട് കളർകോട് മഹാദേവക്ഷേത്രത്തിൽ ദിവസവും കുളിച്ചു തൊഴുത് ഭക്തനായി.അറവുകാട് സ്കൂളിൽ പഠനം തുടങ്ങിയതോടെ അവിടുത്തെ അമ്മയുടെ ദാസനായി. അന്നത്തെ കുരുന്നു ബാലനാണ് ഇന്ന് വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ കാര്യദർശി പ്രകാശ് സ്വാമി .സ്വന്തം നേതൃത്വത്തിൽ നിർമ്മിച്ച ക്ഷേത്രത്തിലൂടെ ആയിരക്കണക്കിന് ഭക്തർക്ക് സ്വയം പ്രാർത്ഥനയിലൂടെയും ദേവപ്രശ്നത്തിലൂടെയും നവചൈതന്യം പകർന്നു നൽകുന്നു.പ്രാർത്ഥനാ യജ്ഞത്തിന്റെ 50 ാം വാർഷികം സെപ്തംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ ആഘോഷിക്കുമ്പോൾ ഭക്തിയുടെ പാതയിലൂടെ പ്രകാശ് സ്വാമി സഞ്ചരിക്കുകയാണ്.ക്ഷേത്രത്തിന്റെ സമീപത്തുള്ള നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ചടങ്ങിൽ നിർവഹിക്കും.
1972 ഒക്ടാേബർ 3ന് ഒരു നവരാത്രിക്കാലത്ത് പ്രത്യേക സാഹചര്യത്താൽ പ്രകാശ് ചോറ്റാനിക്കര ദേവീക്ഷേത്ര സന്നിധിയിലെത്തി.അമ്മയുടെ അനുഗ്രഹവും ക്ഷേത്ര ചൈതന്യവും ഉൾക്കൊണ്ട് അതിനെ മനസിലേക്ക് പതിപ്പിച്ചു.പിന്നീട് എല്ലാ മാസവും ചോറ്റാനിക്കരയിൽ പോയി തുടങ്ങി.എല്ലാ വ്യാഴാഴ്ചയും സംക്രമം തോറും ഭക്തരെ വാഹനത്തിൽ ചോറ്റാനിക്കരയിലേക്ക് കൊണ്ടുപോയതോടെ ഭക്തിയുടെ തലങ്ങൾ മാറി.1982 ൽ വളവനാട്ടേയ്ക്ക് താമസം മാറ്റിയതോടെ ലക്ഷ്മി നാരായണ പ്രാർത്ഥനാ സമിതി രൂപീകരിച്ച് പ്രശ്ന പരിഹാരങ്ങൾക്കും തുടക്കമായി.വീടിനോട് ചേർന്നുള്ള ഒരു മുറിയിലായിരുന്നു ആദ്യ കാലത്ത് പ്രാർത്ഥന.ഭക്തരെ മാസത്തിൽ ഒരു തവണ പഴനിയിലേയ്ക്കും,വർഷത്തിൽ രണ്ട് തവണ വീതം മൂകാംബികയിലേയ്ക്കും,തിരുപ്പതിയിലേക്കും കൊണ്ടു പോയി. പ്രാർത്ഥനയുടെ പേരും പെരുമയും അറിഞ്ഞ് നാനാദിക്കുകളിൽ നിന്ന് ഭക്തർ വളവനാട്ടേക്ക് ഒഴുകിയെത്തി. പ്രാർത്ഥനയിലൂടെ കാര്യസിദ്ധി കൈവരിക്കാമെന്ന ലക്ഷ്യത്തിലേക്ക് ഭക്തരെ എത്തിക്കുകയും അതവർ തിരിച്ചറിയുകയും ചെയ്തു. മദ്യപാനാസക്തി,കുടുംബങ്ങളിലെ കലഹവും തകർച്ചയും,നല്ല ജീവിത മാർഗങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം,ഭൂമിയില്ലാത്തവർക്ക് ഭൂമി,വീടില്ലാത്തവർക്ക് വീട്,വാഹനയോഗം,മാനസിക സമ്മർദ്ദം മൂലം പലവിധ രോഗങ്ങൾക്ക് ഇടയായവരുടെ മാേചനം,നല്ല ചിന്താധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രാർത്ഥനകൾ,മാറാ രാേഗം ബാധിച്ചവർക്ക് മുക്തി എന്നിവയിലൂടെ സംതൃപ്തമായ ജീവിതം അനേകായിരങ്ങൾക്ക് ലഭിച്ചതോടെ പ്രാർത്ഥനാ സമിതി ലക്ഷ്യം നേടി. 1986 മുതൽ 16 വർഷം പ്രാർത്ഥനാ സമിതിയുടെ മുൻവശത്ത് ചോറ്റാനിക്കരയിലെ തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് ചിങ്ങമാസത്തിലെ കാർത്തിക ദിവസം വിപുലമായി പൂജകൾ നടത്തി പോന്നു. ഇതിനിടെ 2000 മുതൽ 2006 വരെ നടന്ന ദേവപ്രശ്നങ്ങളിൽ വീട് നിൽക്കുന്ന സ്ഥലം പൊളിച്ചു നീക്കി ക്ഷേത്രം നിർമ്മിക്കണമെന്ന ആചാരവിധിയുണ്ടായി.ഈ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ദേവീ-ദേവൻമാരുടെ സമ്മേളന ഭൂമിയായിരുന്നു ഇവിടം. 2006 ൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ പത്തു ദിവസത്തിനുള്ളിൽ വീട് പൊളിക്കണമെന്ന് വിധിച്ചു.പ്രശസ്ത ജ്യോത്സ്യൻമാരായ ചെല്ലപ്പൻ,ശിവൻകുട്ടി, തൃക്കന്നപ്പുഴ ഉദയകുമാർ,കലവൂർ രവീന്ദ്രനാഥ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.11 ാം ദിവസം വീട് പൊളിച്ച് ഇന്ന് കാണുന്ന ലക്ഷ്മി നാരായണ ക്ഷേത്രം പടുത്തുയർത്തി.110 ദിവസങ്ങൾ കൊണ്ട് അഞ്ചു ശ്രീകോവിൽ ഉൾപ്പെടെ ക്ഷേത്രം പൂർത്തിയായതാണ് മറ്റൊരു പ്രത്യേകത.കീഴ്പ്പാതായപ്പിള്ളി മന ബ്രഹ്മശ്രീ ചിത്രൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠ.ദുർഗയും ഭദ്രകാളിയും,മഹാവിഷ്ണുവും മുഖ്യം.സുബ്രഹ്മണ്യസ്വാമി,ശിവൻ, ഗണപതി,അയ്യപ്പൻ,ഹനുമാൻ,സർപ്പതറ തുടങ്ങിയ ഉപദേവാലയങ്ങളുമുണ്ട്.ബ്രഹ്മശ്രീ ആമേട ശ്രീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു സർപ്പ പ്രതിഷ്ഠ.നാല് മേൽശാന്തിമാരുടെ നേതൃത്വത്തിൽ നിത്യപൂജയും ക്ഷേത്രത്തിൽ ആരംഭിച്ചു.
കയർ ഫാക്ടറിയിൽ തുടങ്ങിയ ജീവിതം
കുടുംബത്തിലുണ്ടായിരുന്ന കയർ ഫാക്ടറി നടത്തിപ്പിലായിരുന്നു ആദ്യകാല ജീവിതം. 1978 ൽ കയർ ഫാക്ടറി ഏറ്റെടുത്ത് 84 വരെ പ്രവർത്തിപ്പിച്ചു. 27 ാം വയസിൽ ഡ്രൈവിംഗ് പ്രസ്ഥാനത്തിലേക്ക് തിരിച്ചു. സെവൻ സീസ് ട്രേഡിംഗ് കമ്പനി എന്ന കയർ കമ്പനിയിലെ ഡ്രൈവറായി. അപ്പോഴും എല്ലാ വ്യാഴാഴ്ചയും ചോറ്റാനിക്കരയിലേക്ക് പോകാൻ കമ്പനി ഉടമയായ സുബ്രഹ്മണ്യം പിള്ള അനുമതി നൽകി. സുബ്രഹ്മണ്യ ഭക്തനായ സുബ്രഹ്മണ്യം പിള്ളയാണ് പ്രകാശ് സ്വാമിയെ മാസം തോറും പഴനിയിലേക്ക് പോകാൻ കൂടുതലായി പ്രേരണ നൽകിയത്. സ്വാമിയുടെ വാക്കുകളിൽ പറഞ്ഞാൽ സുബ്രഹ്മണ്യം പിള്ളയും ഭാര്യ മീനയും പോറ്റച്ചനും പോറ്റമ്മയുമാണ്. ഇതിനിടയിൽ ചോറ്റാനിക്കരക്ക് ഭക്തരെ കൊണ്ടുപോകാൻ സ്വന്തമായി വാഹനം വാങ്ങാൻ തീരുമാനിച്ചു. കെ.എസ്.എഫ്.ഇയിൽ നിന്ന് ചിട്ടി പിടിച്ച് ആഗ്രഹം സഫലമാക്കി.പത്തു വാഹനങ്ങൾ വരെ വാങ്ങി. യാത്രയിൽ നിന്ന് കിട്ടുന്ന പണത്തിന്റെ ഒരുഭാഗം പൊതുജനങ്ങൾക്കായി നീക്കി വച്ചു.ചോറ്റാനിക്കര ക്ഷേത്ര സമിതി സംരക്ഷണ അംഗമായി അഞ്ചുവർഷവും ട്രഷററായി രണ്ടര വർഷവും കൃഷ്ണശിലവിരിക്കുന്ന കമ്മിറ്റിയിലെ ചെയർമാനായും പ്രവർത്തിച്ചിരുന്നു. 2006 ൽ ക്ഷേത്ര പ്രതിഷ്ഠ നടന്നതോടെ ചോറ്റാനിക്കരയിലേക്ക് ഭക്തരെ കൊണ്ടു പോകുന്നത് നിറുത്തി. മുഴുവൻ സമയവും ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ പ്രശ്നകാര്യക്കാരനായി പ്രകാശ് സ്വാമി മാറി.
പാദവിരൽ നോക്കി വിധി
ഭക്തരുടെ പാദവിരൽ നോക്കി വയസ്,നക്ഷത്രം,സഹോദരങ്ങൾ,മക്കൾ,മാതാപിതാക്കൾ എന്നിവരുടെ നക്ഷത്രം,താമസിക്കുന്ന ഭൂമിയുടെ അളവ്,ദോഷം,സന്താനഭാഗ്യം തുടങ്ങിയവ വിശദമായി പറയും.പ്രാർത്ഥനയുടെ ഫലമായി മദ്യപാനാസക്തിയും അനാവശ്യ ജീവിത രീതികളും ഒഴിവാക്കി നല്ല ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നു . മൂന്നു ദിവസം മുതൽ അഞ്ചു ദിവസം വരെ ക്ഷേത്രത്തിൽ ഭജനമിരിക്കുന്നവർ നിരവധിയാണ്. 25 വർഷമായി സന്താനഭാഗ്യം ലഭിക്കാത്തവരും മാറാവ്യാധിയുള്ളവരും നിറഞ്ഞ സന്തോഷത്തോടെ രോഗമുക്തി നേടിയിട്ടുണ്ട് .1974 മുതൽ ദേവപ്രശ്നം കൈകാര്യം ചെയ്യാൻ തുടങ്ങിയെങ്കിലും 82 മുതലാണ് മാലോകരറിഞ്ഞു തുടങ്ങിയത്. പ്രാർത്ഥനാലയത്തിൽ ഒറ്റയ്ക്കായിരുന്നു ആദ്യം ജപം.പിന്നീട് അയൽവാസികളും പുറംലോകത്തുള്ളവരുമെത്തി. ശാരീരിക അസ്വസ്ഥതയും ചിത്തഭ്രമവും ബാധിച്ചവരെ ക്ഷേത്രനടയിൽ നിർത്തി രോഗമുള്ളപ്പോൾ ദേവീയുടെ തൃപ്പാദത്തിൽ ചെന്ന് സത്യംചൊല്ലി ഒഴിഞ്ഞുപോകുന്നതും അതിശക്തമായ തലവേദനയും കഴുത്ത് വേദനയും അനുഭവിച്ച് കഴിയുന്നവരെ ദർശനമാത്രയിൽ തന്നെ മാറുന്നതും ക്ഷേത്രത്തിലെ പ്രത്യേകതയാണെന്നും , പിന്നീട് ഇവർക്ക് ഒരുവ്യാധിയും ഉണ്ടായിട്ടില്ലെന്നും പ്രകാശ് സ്വാമി പറയുന്നു.
ദക്ഷിണയുമില്ല കാണിക്കയുമില്ല
പ്രശ്ന പരിഹാരത്തിന് ശേഷം ഭക്തർ അന്നദാനപാത്രത്തിലിടുന്ന സഹായങ്ങൾ മാത്രമാണ് സ്വീകരിക്കുക. ഇത് മാനവ സേവയ്ക്കായി മാറ്റിവയ്ക്കും. ഗുരുദേവ തത്വങ്ങൾ പൂർണമായും പാലിക്കുന്നതിനാൽ ക്ഷേത്രത്തിൽ കരിയും കരിമരുന്നുമില്ല. ഉത്സവസമയത്ത് രസീതുമായി പോയി പുറത്ത് പിരിക്കാറുമില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ളവർ മരിച്ചാൽ രണ്ടായിരം രൂപ മരണാനന്തര സഹായമായി നൽകും.എവിടെയുള്ള ഭക്തരായാലും മരണം അറിയിച്ചാൽ ആയിരം രൂപയും നൽകും.
ക്ഷേമ പ്രവർത്തനങ്ങൾ
പ്രാർത്ഥനാലയം തുടങ്ങിയ കാലത്ത് ഓല മേഞ്ഞ വീടുകൾ കെട്ടാൻ സൗജന്യമായി ഓല വാങ്ങി നൽകിയായിരുന്നു തുടക്കം. പിന്നീട് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഓട് മേയുന്ന വീടുകളുണ്ടാക്കി. വിദ്യാഭ്യാസ രംഗത്ത് പ്രഥമ പരിഗണന നൽകുന്നതിനാൽ സർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ച വളവനാട് കലവൂർ പി.ജെ. യു.പി സ്കൂൾ ക്ഷേത്രം ഏറ്റെടുത്തു.സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ളാസ് മുറികൾ വരുന്നതിന് മുമ്പേ ഇവിടെ ഹൈടെക് സ്കൂൾ സ്ഥാപിച്ചു. സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യമായി സൈക്കിൾ നൽകി.ക്ഷേത്രത്തിലെത്തുന്നവർക്ക് മൂന്നു നേരവും ഭക്ഷണവും സൗജന്യ താമസ സൗകര്യവുമുണ്ട്. പ്രളയ സമയത്ത് കണക്കില്ലാത്ത സഹായം നൽകി. ചേർത്തല വൃദ്ധസദനത്തിൽ 17 വർഷമായി എല്ലാ ഞായറാഴ്ചയും സദ്യയും വിഷുകൈനീട്ടം,വിഷുസദ്യ,ഓണക്കോടി,ഓണസദ്യയും നടത്തിവരുന്നു.വാടയ്ക്കൽ ശ്രീനാരായണ ആദർശ സമിതി ഗുരുക്ഷേത്രത്തിൽ സൗജന്യ നോട്ട് ബുക്ക് വിതരണവും 1000 പേർക്ക് വസ്ത്രവും,കലവൂർ പി.ജെ.യു.പി.എസിലും,ഗവ.എൽ.പി.എസിലും പഠനോപകരണങ്ങളും വിതരണം ചെയ്തുവരുന്നു.നിർദ്ദനരായ കുട്ടികളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസ ചെലവുകളും,കാൻസർ ഉൾപ്പെടെയുള്ള മാറാ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ക്ഷേത്രം നൽകി വരുന്നു.നശിച്ചു കിടന്ന അനേകം കുടുംബ ക്ഷേത്രങ്ങൾ സ്വാമിയുടെ നിർദ്ദേശപ്രകാശം പുനരുദ്ധരിക്കുകയും വളവനാട് ദേവീ ക്ഷേത്രത്തിന്റെയും ചുറ്റമ്പലത്തിന്റെയും നിർമ്മാണ കമ്മിറ്റിയുടെ രക്ഷാധികാരിയായും,എസ്.എൽ.പുരം കമ്പിയകത്ത് മഹാവിഷ്ണു ക്ഷേത്രം,കണിച്ചുകുളങ്ങര ചാരങ്കാട്ട് കൊടുങ്കളത്ത് ക്ഷേത്രം എന്നിവ നിർമ്മിച്ചതും സ്വാമിയുടെ നിർദ്ദേശ പ്രകാരമാണ്.2022ലെ പി.എൻ.പണിക്കർ മാനവസേവാ പുരസ്ക്കാര ജേതാവാണ് സ്വാമി.
കുടുംബം
ഭാര്യ ഉഷ പ്രകാശ്. മക്കൾ: പ്രമീഷ ( ഹൈദ്രാബാദ്), പ്രജീഷ് ( എൻജിനീയർ), മരുമക്കൾ: ഉമേഷ് ഉത്തമൻ,കോകില സലീലൻ.പേരക്കുട്ടികൾ:പാർവതി ഉമേഷ്,വേദിക ഉമേഷ്,വൈദേഹി ഉമേഷ്,പൃഥിക പ്രജീഷ്. സ്വാമിയുടെ ഫോൺ നമ്പർ: 9447212096. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും മദ്ധ്യേ വളവനാട് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് നൂറു മീറ്റർ ഉള്ളിലാണ് ക്ഷേത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |