'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ " നോവലായും ഹിറ്റ് സിനിമയായും മലയാളികൾക്ക് സമ്മാനിച്ച ഡോ.ഓമന ഗംഗാധരൻ എഴുത്തിന്റെ ഗോൾഡൻ ജൂബിലിയിലേക്ക്. അരനൂറ്റാണ്ടായി കഥയായും കവിതയായും നോവലായും സാഹിത്യ രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഈ പ്രവാസി എഴുത്തുകാരിയുടെ ഇരുപത്തിയഞ്ചാമത് രചന "ഗുരുവിന്റെ വഴി " ശ്രീനാരയണ ഗുരുദേവനുള്ള സമർപ്പണമാകുന്നു. " ഗുരുദേവനെക്കുറിച്ചുള്ള നോവൽ ഒരു നിയോഗമാകാം. ഇത് ഗുരുവിന്റെ ജീവചരിത്രമല്ല .അരുവിപ്പുറം ശിവപ്രതിഷ്ടക്ക് മുമ്പുള്ള ഇരുണ്ട കാലഘട്ടമാണ് നോവലിൽ വരിക .ഗുരു ജീവിച്ചിരുന്ന കാലത്തെ സാമൂഹികാവസ്ഥയും ഗുരുവുമായ് ബന്ധപ്പെട്ട ക്ഷേത്രങ്ങളും പ്രതിഷ്ഠകളും വ്യക്തികളും സംഭവങ്ങളുമെല്ലാം കയറിയിറങ്ങിപോകുന്ന രീതിയിലാകും രചന..അടുത്ത കാലത്ത് ലണ്ടനിൽ ശിവഗിരി മധാധിപതി സച്ചിദാനന്ദ സ്വാമിഎത്തിയിരുന്നു. സ്വീകരണ സമ്മളനത്തിൽ 24 പുസ്തകം ഞാൻ എഴുതിയിട്ടും ഗുരുവിനെക്കുറിച്ച് ഒരു പുസ്തകമെഴുതാതിരുന്നതിനെ പരാമർശിച്ച് സംസാരിച്ചതോടെയാണ് ഇരുപത്തഞ്ചാമത്തെ പുസ്തകം ഗുരുദേവനെക്കുറിച്ചുള്ളതാകണമെന്ന ആഗ്രഹം മനസിൽഉണ്ടായത്.. നോവലിന്റെ പേര് 'ഗുരുവിന്റെ വഴി " എന്നും തെളിഞ്ഞു വന്നു .. അരുവിപ്പുറം ശിവപ്രതിഷ്ടക്ക് മുമ്പുള്ള സാമൂഹ്യാവസ്ഥ പ്രധാനമായും നോവലിലുണ്ടാവും. മുനി നാരായണ പ്രസാദ് ,ശിവഗിരി മഠവുമായ് ബന്ധപ്പെട്ട ആചാര്യന്മാർ എന്നിവരുമായി സംസാരിച്ചു. നീലം പേരൂർ ഒന്നാം നമ്പർ എസ്.എൻ.ഡി.പി ശാഖക്കുള്ള സർട്ടിഫിക്കറ്റ് ഗുരുവിൽ നിന്നു വാങ്ങിയതും ശാഖ ആരംഭിച്ചതുമൊക്കെ മുത്തച്ഛനും മറ്റുമായിരുന്നു ഗുരുദേവനാകാം ഇങ്ങനെയൊരു നോവൽ എന്നെക്കൊണ്ട് എഴുതിക്കാൻ നിമിത്തമായതും.. ഒരു മാസം മുമ്പ് നാട്ടിൽ എത്തിയപ്പോൾ ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവ ക്ഷേത്രമുറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന് ഒരു പിടി മണ്ണുവാരി എടുത്തു. ഡോ.പൽപ്പുവിന്റെ നൂറ്റമ്പതാം ജന്മദിനാഘോഷം നടന്നപ്പോൾ പൽപ്പുവിന്റെ ശവകുടീരത്തിന് സമീപത്തു നിന്ന് ഒരു മഞ്ഞ ചെമ്പകത്തിന്റെ കമ്പ് ഒടിച്ച് ചങ്ങനാശേരിയിലെ വീട്ടിൽ കൊണ്ടു നട്ടത് പൂവിട്ടു. കഴിഞ്ഞ മാസം മൂകാംബികക്കു പോയപ്പോൾ ഗുരുദേവൻ പ്രതിഷ്ഠനടത്തിയ മംഗാലപുരത്ത കുദ്റോളി ക്ഷേത്രവും സന്ദർശിച്ചിരുന്നു. " ലണ്ടനിലെ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഇന്നും നിറസാന്നിദ്ധ്യായ ഡോ.ഓമന, ഗംഗാധരന്റെ ഭാര്യയായാണ് നാലര പതിറ്റാണ്ടിനു മുമ്പ് ലണ്ടനിലെത്തിയത്. ലേബർ പാർട്ടി നേതാവും ന്യൂഹാം കോർപ്പറേഷൻ മേയറും സിവിക് അംബാസിഡർ സ്ഥാനത്തുമെത്തിയ ആദ്യ ഇന്ത്യക്കാരിയുമായി. ലണ്ടനിലാണ് സ്ഥിരതാമസമെങ്കിലും ഓർമകൾ ഓടികളിക്കുന്നത് ജന്മനാടായ ചങ്ങനാശേരിയിലെ നാട്ടുവഴികളിലൂടെയാണ് തേംസ് നദിക്കരയിൽ ഇരിക്കുമ്പോഴും മനസിൽ പമ്പയാറൊഴുകും. അതു കൊണ്ടാണ് രണ്ടു മൂന്നു വർഷമാവുമ്പോൾ ഗൃഹാതുരത്വ ഓർമകളുമായി അവർ കേരളത്തിലേക്ക്പറക്കുന്നത്.
ഒരു സ്വപ്നത്തിന്റെ പുനരാവിഷ്ക്കാരമാണ് ഏറ്റവുമൊടുവിലിറങ്ങിയ 24ാമത് പുസ്തകമായ "അസ്തമയത്തിലെ നിഴലുകൾ." സ്വപ്നങ്ങളുടെ ഓർമചെപ്പ് കാലവും ദൂരവും ദേശവും കടന്ന് മനസിലേക്ക് ഓടിയെത്താമെന്ന് അനുഭവം എന്നെ പഠിപ്പിച്ചു. കൊവിഡ് കാലത്ത് ഇംഗ്ലണ്ടിലെ തണുത്തിരുണ്ട രാത്രിയിൽ ഞാൻ കണ്ട സുന്ദര സ്വപ്നത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത രണ്ടു പേർ എന്നെ കണ്ടു മുട്ടി. ആ സ്വപ്നത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് അസ്തമയത്തിലെ നിഴലുകൾ ഇതൾ വിടർത്തിയത്.
ആലുവപ്പുഴയോരത്ത് ശിവരാത്രി കാണിക്കാൻ കൊണ്ടു പോകാമെന്ന് എന്നോട് പറഞ്ഞത് ആയിരം ശിവരാത്രികളിൽ വരച്ചുകാട്ടിയിരുന്നു. കാലം അത് ഏറ്റു പാടുന്നു. കാലത്തിന്റെ പെരുവഴിയിൽ ഒറ്റപ്പെട്ടു പോകുന്ന ജീവിതത്തിന്റെ നിലയ്ക്കാത്ത തേങ്ങലുകൾ വായനക്കാരിൽ നൊമ്പരമായി അനുഭവപ്പെടുത്തുന്ന കഥാകാരിക്ക് പിറന്ന നാടും ഒരു നൊമ്പരമാണ്. അകലങ്ങളിൽ ഇരിക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമപ്പെടുത്തലുകൾ ഉണ്ടെങ്കിലും സ്ഥിരമായി കേരളത്തിലേക്കില്ല. ചോറും കറിയും ഇന്നും ലണ്ടനിൽ കഴിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |