കോട്ടയം . നിലവിലെ ഭാരവാഹി പട വെട്ടിനിരത്തിയും നേതൃത്വം മുൻകൂട്ടി തീരുമാനിക്കുന്നവർ നോമിനേഷനിലൂടെ ഭാരവാഹികളുമാകുന്ന പതിവ് തെറ്റിച്ചും തിരഞ്ഞെടുപ്പിനൊരുങ്ങി കേരള കോൺഗ്രസ് (എം) കേഡർ സ്വഭാവത്തിലേയ്ക്ക് മാറുന്നു. 13 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. 27 ന് കോട്ടയം ജില്ലാ സമ്മേളനം കൂടി പൂർത്തിയാകുന്നതോടെ അടിമുടി കേഡർ സ്വഭാവത്തിലേയ്ക്ക് പാർട്ടിയെ മാറ്റാനുള്ള ശ്രമത്തിലാണ് ചെയർമാൻ ജോസ് കെ മാണി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിലവിലെ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ പേര് സജീവമായി പരിഗണനയിലായിരുന്നു. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തി. ജോസ് ചാമക്കാല, ജോസ് പുത്തൻകാല എന്നിവർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ചെയർമാനെ അറിയിച്ചു. സമവായത്തിലൂടെ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും വോട്ടെടുപ്പായിരുന്നു. കോട്ടയത്ത് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നേരത്തെ 30 ആയിരുന്നു. പിന്നീട് ഇത് 20 ആക്കി. ജില്ലാ സമ്മേളനത്തിൽ ഒരു നിയോജകമണ്ഡലത്തിൽ നിന്ന് ഒരാളെന്ന കണക്കിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം ഒൻപതാക്കിയേക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
ഒരു ലക്ഷം അംഗങ്ങൾ.
ജില്ലയിൽ കേരള കോൺഗ്രസിന് ഏറ്റവും കൂടുതൽ അംഗങ്ങൾ പാലായിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് കടുത്തുരുത്തിയും, മൂന്നാമത്ത് പൂഞ്ഞാറുമാണ്. ഒൻപത് നിയോജക മണ്ഡലങ്ങളിൽ നിന്നും, 82 മണ്ഡലങ്ങളിൽ നിന്നും, 1500 ഓളം ബൂത്തുകളിൽ നിന്നുമായി ഒരു ലക്ഷത്തോളം അംഗങ്ങളെയാണ് മെമ്പർഷിപ്പ് കാമ്പയിനിലൂടെ ചേർത്തിരിക്കുന്നത്. ബൂത്ത് തലം മുതലുള്ള പ്രവർത്തകർ കൃത്യമായി പരിശോധന നടത്തിയാണ് പ്രവർത്തകരെ ചേർത്തിരിക്കുന്നത്. ജില്ലാ സമ്മേളന പ്രതിനിധികളായ ഇവരിൽ നിന്ന് ജില്ലാ ഭാരവാഹികളെയും, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒന്നര വർഷമുണ്ടെങ്കിലും കോട്ടയം സീറ്റ് ഇടതുമുന്നണി കേരള കോൺഗ്രസ് എമ്മിന് വീതംവച്ചതിനാൽ വോട്ടേഴ്സ് ലിസ്റ്റിൽ പുതിയ ആളുകളെ ചേർത്തും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം താഴെ തട്ടിൽ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |