തിരുവനന്തപുരം: ' വിവാദമായേക്കാവുന്ന ഉളളടക്കവുമായി ട്രാൻസ്‌ജെൻഡറും ടെലിവിഷൻ താരവുമായ സൂര്യ ഇഷാനിന്റെ ജീവിതം പുസ്‌തകരൂപത്തിലെത്തുന്നു. 'അവളിലേക്കുളള ദൂരം' എന്ന പേരിൽ ചിന്താ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്‌തകത്തിന്റെ രചയിതാക്കൾ ക്വീയർ ഗവേഷകരായ ഡോ.രശ്‌മിയും അനിൽകുമാറുമാണ്.
വിനോദ് എന്ന യു.പി സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്ന് സൂര്യയെന്ന പെണ്ണിലേക്കുളള ദൂരമാണ് പുസ്‌തകത്തിൽ സമഗ്രമായി പ്രതിപാദിക്കുന്നത്. ലൈംഗിക പീഡനങ്ങളും ഭിക്ഷയെടുക്കലും ഉൾപ്പെടെയുളള സൂര്യയുടെ അനുഭവങ്ങൾ പറയുന്ന പുസ്‌തകം കേരളത്തിലെ ട്രാൻസ്‌ജെൻഡർ ജീവിതത്തിന്റെ അടയാളപ്പെടുത്തലാകുമെന്നാണ് രചയിതാക്കൾ പറയുന്നത്.
സ്റ്റേജ് ഷോകളിൽ പങ്കെടുത്ത് വരുന്ന സമയത്താണ് സൂര്യ ചാനലുകളിലെ കോമഡിഷോകളിലേക്കെത്തുന്നത്. ഒരിടത്ത് നിന്നും കൃത്യമായ പ്രതിഫലം ലഭിച്ചിരുന്നില്ല. ആദ്യം ജീവിത പങ്കാളിയായെത്തിയ വ്യക്തി തന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷമുളള പ്രതിസന്ധികൾക്കിടയിലാണ് പങ്കാളിയായ ഇഷാൻ കൂടെ എത്തുന്നത്. വിവാഹത്തിന് ശേഷം ആഹ്ലാദത്തോടെ കഴിയവെ ജീവിതത്തിൽ ക്വീയർ കമ്യൂണിറ്റിയിൽപ്പെട്ടവർ തന്നെ പ്രശ്‌നങ്ങൾ സൃഷടിച്ചു. തിരുവനന്തപുരത്തെ ക്വീയർ സംഘടന ഇഷാന്റെ ജോലി കളയിച്ച് ജീവിതം പ്രതിസന്ധിയിലാക്കി. ഇഷാനും കുടുംബത്തിനും പളളി കമ്മിറ്റി ഊരുവിലക്ക് ഏർപ്പെടുത്തി. മുഖ്യധാര എഴുത്തുകാർ ലൈംഗിക അനുഭൂതി തേടി സമീപിച്ചതും മഹിളാ കോൺഗ്രസിലേക്കുളള കോൺഗ്രസിന്റെ ക്ഷണം നിരസിച്ചതും ഉൾപ്പെടെയുളള കാര്യങ്ങൾ സൂര്യ ജീവിതകഥയിൽ പറയുന്നുണ്ട്.
തന്റെ ശാരീരിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ലൈംഗികമായി ചൂഷണം ചെയ്‌തപ്പോൾ പാറ്റൂർ പളളി സെമിത്തേരിയിൽ പോയിരുന്നാണ് കരഞ്ഞിരുന്നത്. സ്‌കൂൾപഠനം അവസാനിച്ച് ജോലിതേടി കോഴിക്കോട് പോകുമ്പോഴാണ് ലൈംഗിക തൊഴിൽ ചെയ്യേണ്ടി വരുന്നത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തെത്തി മറ്റ് ജോലികൾ തേടി. ജനറൽ പോസ്റ്റ് ഓഫിസിൽ താത്ക്കാലിക ജോലി കിട്ടി. പട്ടം- കേശവദാസപുരം മേഖലയിൽ കത്ത് വിതരണം നടത്തി വരുമ്പോൾ അവിടുത്തെ കോളേജിൽ കത്തുകൾ കൊടുക്കാൻ ചെന്ന എന്നെ വിദ്യാർത്ഥികൾ ലൈംഗികമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും സൂര്യ പുസ്തകത്തിൽ പറയുന്നു. പിന്നിട്ട വഴികളിൽ ഞാൻ അനുഭവിച്ച വേദനകളാണ് പുസ്‌തകരൂപത്തിൽ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ പുസ്‌തകം എന്റെ സമൂഹത്തിൽപ്പെട്ടവർക്ക് പ്രചോദനമാകുമെന്ന് കരുതുന്നുവെന്നും സൂര്യ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |