കണ്ണൂർ : ഹർത്താൽ ദിവസം കണ്ണൂർ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. ജില്ലയിൽ വ്യാപകമായി അക്രമം നടത്തിയ 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൺപതു പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പെട്ടന്ന് പ്രഖ്യാപിച്ച ഹർത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കൾ അണികൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം.
വെള്ളിയാഴ്ച ഇരിട്ടിയിൽ വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന ആൾക്ക് നേരെയും പാലോട്ട് പള്ളിയിൽ ലോറിക്ക് നേരെയും മട്ടന്നൂരിൽ ആർ. എസ് .എസ് കാര്യാലയത്തിന് നേർക്കും പത്രവാഹനത്തിന് നേരെയും പെട്രോൾ ബോംബ് ആക്രമണമുണ്ടായി. പാപ്പിനിശ്ശേരിയിൽ ബോംബുമായി ഒരു പോപ്പലർ ഫ്രണ്ട് പ്രവർത്തകനെയും അറസ്റ്റ് ചെയ്തു. സ്‌കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്നാണ് മാങ്കടവ് സ്വദേശി അനസിനെ പിടികൂടിയത്.
ഹർത്താൽ അക്രമം: എട്ടുപേർ കൂടി അറസ്റ്റിൽ
മട്ടന്നൂർ: ഹർത്താൽ ദിനത്തിൽ മട്ടന്നൂർ സ്‌റ്റേഷൻ പരിധിയിലുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ എട്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായി. ആകെ ഏഴു കേസുകളാണ് മട്ടന്നൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും മട്ടന്നൂർ ഇൻസ്‌പെക്ടർ എം.കൃഷ്ണൻ പറഞ്ഞു. നള്ളക്കണ്ടി മുഹമ്മദ് റാഫി(36), നടുവനാട് സ്വദേശികളായ മുൻഷാദ്(31),സഹദ്(25), ഉളിയിൽ സ്വദേശികളായ ഷംസീർ(28), പി.കെ.ഷാക്കിർ(30), പാലോട്ടുപള്ളിയിലെ പി.പി.സഫ്വാൻ(20), പത്തൊൻപതാം മൈലിലെ സി.ഗഫൂർ(33), ശിവപുരത്തെ മുനീർ(46) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ആർ.എസ്.എസ്. കാര്യാലയത്തിന് ബോംബെറിഞ്ഞ കേസിൽ രണ്ടു പേരെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. വെമ്പടിയിലെ സുജീർ(30), കൂരൻമുക്കിലെ നൗഷാദ്(31) എന്നിവരാണ് പിടിയിലായത്.അക്രമം തടയുന്നതിനായി 19 പേരെ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |