തെരുവ് നായ ഭീഷണിക്കെതിരെ തദ്ദേശസ്ഥാപനങ്ങൾ പദ്ധതി വച്ചാൽ അനുമതി
ഇടുക്കി: ഇതുവരെ ജില്ലയിൽ 7152 വളർത്ത് നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു. 192 വളർത്തു നായകൾക്കും 45 തെരുവു നായകൾക്കും പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പുമെടുത്തു. 311 വളർത്തു പൂച്ചകളും 40 ഇതര വളർത്തുമൃഗങ്ങളും പ്രതിരോധ കുത്തി വെയ്പ് നൽകിയവയിൽപ്പെടും. 28 വളർത്തു പൂച്ചകൾക്കും 142 കന്നുകാലികൾക്കും 142 ആടിനും 20 ഇതര വളർത്തുമൃഗങ്ങൾക്കും പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്‌പ്പുമെടുത്തു.
തെരുവു നായ ആക്രമണവും പേ വിഷബാധ ഭീഷണിയും ഫലപ്രദമായി നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി വെച്ചാൽ സ്‌പെഷ്യൽ പ്രോജക്ടായി അനുമതി നൽകുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. തെരുവ് നായ നിയന്ത്രണത്തിനായുള്ള കർമ്മ പദ്ധതിയിലെ ഓരോ യോഗത്തിലും കൈക്കൊണ്ട തീരുമാനങ്ങളിൽ നിർവ്വഹിക്കാൻ കഴിഞ്ഞതും കഴിയാത്തതുമായ കാര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് അടുത്ത അവലോകന യോഗത്തിൽ വിശദീകരിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നേറേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ചേർന്ന ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിർദ്ദേശിച്ച പ്രകാരം താത്കാലിക ഷെൽട്ടർ ആരംഭിച്ച് സമയബന്ധിതമായി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. തുടങ്ങിവെച്ച പ്രവർത്തനം പുനഃപരിശോധിക്കണമെന്ന പ്രാദേശിക ആവശ്യങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ നിയന്ത്രണത്തിൽ സർക്കാർ നിബന്ധനകൾ ഗൗരവത്തിലെടുക്കാതിരിക്കുന്നത് ആരായിരുന്നാലും നിയമ നടപടി നേരിടേണ്ടിവരുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് മുന്നറിയിപ്പ് നൽകി.
ജില്ലയിൽ തെരുവ് നായ്ക്കളെ പിടികൂടുന്നതിനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയെന്നും വാക്‌സിന്റെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും മൃഗ സംരക്ഷണ ജില്ലാ ഓഫീസർ ബിനോയ് പി. മാത്യു യോഗത്തിൽ അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പ് തല മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അടുത്ത അവലോകനയോഗം 27ന് ഓൺലൈനായി ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |