ആലപ്പുഴ: വൈ.എം.സി.എ ജംഗ്ഷന് കിഴക്കുഭാഗത്തെ അനധികൃത പാർക്കിംഗ് തടയുന്നതിന് നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാൻ മോട്ടോർവാഹന വകുപ്പ് നൽകിയ കത്തിന് മറുപടി നൽകാനോ നടപടിയെടുക്കാനോ മെനക്കെടാതെ പൊതുമരാമത്ത് വകുപ്പ്.
കയർ യന്ത്രനിർമ്മാണ ഫാക്ടറിയുടെ മുന്നിലുള്ള ഇടറോഡിലൂടെ വരുന്ന വാഹനങ്ങൾ വൈ.എം.സി.എ ജംഗ്ഷന് വടക്കേക്കരയിൽ ചേരുന്നിടത്താണ് അപകടം നിത്യസംഭവമാകുന്നത്. മരണം വരെ ഉണ്ടായിട്ടും നടപടിയില്ല. സൈൻ ബോർഡോ നോപാർക്കിംഗ് ബോർഡോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ ഓഫീസർക്ക് കഴിഞ്ഞ മാസം 16ന് മോട്ടോർ വാഹന വകുപ്പ് കത്തു നൽകിയെങ്കിലും ഒന്നുമുണ്ടായില്ല. ജൂലായ് ആദ്യവാരം ഇവിടെയുണ്ടായ അപകടത്തിൽ കാഞ്ഞിരംചിറ മംഗലം മുണ്ടുചിറയിൽ ഗോപീകൃഷ്ണൻ (23) മരിച്ച വിവരവും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങിയില്ലെന്ന് ആക്ഷേപമുണ്ട്.
ഈ ഭാഗത്തെ വ്യാപാരശാലകളിൽ എത്തുന്നവരുടെ വാഹനങ്ങൾ തിരക്കേറിയ റോഡിന്റെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതാണ് ഭീഷണി സൃഷ്ടിക്കുന്നത്. ഇടറോഡിലൂടെ പ്രധാന റോഡിലേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഈ പാർക്കിംഗാണ്. വൈ.എം.സി.എ പാലത്തിന് സമീപത്തെ സിഗ്‌നൽ ലൈറ്റ് വീഴുന്നതോടെ വാഹനങ്ങൾ അമിത വേഗത്തിൽ മുന്നോട്ടെടുക്കുന്നതും പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. അനധികൃത പാർക്കിംഗ് തടയാൻ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
വൈ.എം.സി.എ ഭാഗത്ത് ഇടറോഡിൽ നിന്നു വരുന്ന ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ സൈൻ ബോർഡോ നോപാർക്കിംഗ് ബോർഡോ സ്ഥാപിക്കണമെന്ന് ആവശ്യം പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ ഓഫീസർ നടപ്പാക്കാത്ത സാഹചര്യത്തിൽ ഇനി അപകടമുണ്ടായാൽ ഇവർക്കെതിരെ കേസെടുക്കണം
സന്തോഷ് കുമാർ, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |