ചെന്നൈ: വിവാഹത്തട്ടിപ്പ് പതിവാക്കിയ മധുര സ്വദേശിനിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം വിവാഹത്തിനായി തയ്യാറെടുത്ത് എത്തിയ സന്ധ്യ (27 ) തട്ടിപ്പിനിരയായ മുൻ ഭർത്താവ് ധനബാലിന്റെ സഹായത്തോടെയാണ് വലയിലായത്. വിവാഹത്തട്ടിപ്പിൽ സന്ധ്യയുടെ കൂട്ടാളികളായ എൻ ഗൗതം (26) ജയവേൽ (30) ധനലക്ഷ്മി (45) എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.
ഇവർ ഇത് വരെ ആറ് വിവാഹം നടത്തിയതായി പൊലീസ് പറഞ്ഞു. ബ്രോക്കർ മുഖേനെ വിവാഹം ഉറപ്പിച്ച ശേഷം ബന്ധുക്കളെന്ന പേരിൽ ആളുകളെ കൂട്ടിയെത്തി വിവാഹം സംഘടിപ്പിക്കുന്ന സംഘം വിവാഹശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ഭർത്തൃഗൃഹത്തിൽ നിന്നും പണവും ആഭരണങ്ങളും അപഹരിച്ച് കടന്ന് കളയും. ഇത്തരത്തിലാണ് വിവാഹ ബ്രോക്കറായ ബാലമുരുകൻ വഴി സന്ധ്യയുടെ വിവാഹാലോചന ധനബാലിന്റെ അടുത്തെത്തുന്നത്. തുടർന്ന് സെപ്തംബർ ഏഴിന് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ബ്രോക്കറിന് കമ്മീഷൻ ഇനത്തിൽ ഒന്നര ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ സന്ധ്യ ധനബാലിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവുമടക്കം കൈക്കലാക്കി കടന്നുകളഞ്ഞു. തട്ടിപ്പ് ബോധ്യമായ ധനബാൽ ഉടനെ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ധനബാലിന്റെ പരിചയക്കാരനെ സന്ധ്യ അടങ്ങുന്ന തട്ടിപ്പ് സംഘം യാദൃശ്ചികമായി വിവാഹാലോചനയുമായി സമീപിച്ചതാണ് കേസിൽ വഴിത്തിരിവായി മാറിയത്. മധുരയിലെ വിവാഹ ബ്രോക്കറായ ധനലക്ഷ്‌മി വഴി വന്ന ആലോചനയുടെ ഫോട്ടോ കണ്ട് ഉറപ്പുവരുത്തിയ ധനബാൽ വിവാഹത്തട്ടിപ്പ് സംഘത്തിനെ കെണിയിലാക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് സന്ധ്യയുമായി ധനബാലിന്റെ പരിചയക്കാരന് വെള്ളിയാഴ്ച വിവാഹം ഉറപ്പിച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സന്ധ്യയെയും കൂടെയുണ്ടായിരുന്ന നാല് പേരെയും നാമക്കലിലെ തിരുച്ചങ്ങോട്ട് വെച്ച് ധനബാലും കൂട്ടരും പിടികൂടുകയായിരുന്നു. തുടർന്ന് വിവാഹത്തട്ടിപ്പ് സംഘത്തെ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |