പത്തനംതിട്ട : വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാതെ ജനവഞ്ചനയാണ് കേന്ദ്രസർക്കാർ തുടരുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. സി.പി.എം ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന റാലിയെ തുടർന്ന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.
കേന്ദ്രഭരണം രാജ്യത്തെ കുത്തകകൾക്ക് വേണ്ടി മാത്രമാണ്. എല്ലാ മാദ്ധ്യമങ്ങളും ഈ കുത്തകകളുടെ കൈകളിലാണ്. മോദി സ്തുതി മാത്രമാണ് ഇവരുടെ പ്രവർത്തന രീതി. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ അവർക്ക് ഒന്നുമല്ല.
രാജ്യത്ത് തൊഴിലാളികളുടെ യോജിച്ച പോരാട്ടത്തെ ഭയക്കുന്നവരാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. അതുകൊണ്ടാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ജീവൽപ്രശ്‌നങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ശ്രദ്ധ തിരിക്കുന്നത്.
ഇന്ധന വില വർദ്ധനയിലൂടെ 2.41 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേന്ദ്രസർക്കാർ കൈക്കലാക്കിയത്. രാജ്യത്തെ എല്ലാ മേഖലയിലും മുരടിപ്പ് മാത്രം. വികസനം ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മാത്രം. തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നു. അതിനിടെ രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ എല്ലാം വിറ്റു തുലച്ച് വൻ അഴിമതിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ഇതിനെതിരെ ആരും ശബ്ദിക്കാതിരിക്കാനാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയത സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നും എളമരം കരീം എം.പി പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം രാജു ഏബ്രഹാം , ജില്ലാ കമ്മിറ്റിയംഗം അഡ്വ.ടി സക്കീർ ഹുസൈൻ , മുതിർന്ന നേതാവ് ആർ.ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ.പത്മകുമാർ, പി.ജെ.അജയകുമാർ, എസ്.നിർമലാദേവി, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ആർ.സനൽകുമാർ, കെ.എസ്.ഐ.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, കെ.യു.ജനീഷ്‌കുമാർ എം.എൽ.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |