കോഴിക്കോട് : മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട മുഴുവൻ നടപടി ക്രമങ്ങളും ഒക്ടോബർ 31 നകം പൂർത്തീകരിക്കാൻ തീരുമാനം. അവശേഷിക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റുമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലയിലെ റോഡ്, കെട്ടിട നിർമ്മാണം, കുടിവെള്ളം തുടങ്ങി വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. കക്കട്ട് ടൗൺ നവീകരണം പുരോഗമിച്ചു വരുന്നതായും ഫുട്പാത്തിൽ ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തി 300 മീറ്ററോളം പൂർത്തിയായതായും ഉദ്യോഗസ്ഥർ അറിയിച്ചു. കുമാരനല്ലൂർ- മണ്ടാംകടവ് റോഡ് കോടതി നിർദ്ദേശ പ്രകാരം ഒക്ടോബർ പത്തിന് ടെൻഡർ തുറക്കും വിധം നടപടികൾ സ്വീകരിച്ചു. മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസ് നിർമ്മാണം പൂർത്തീകരിക്കുകയും സീസേൺ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാവുകയുംചെയ്തിട്ടുണ്ട്. പാച്ചാക്കിൽ തോട് നവീകരണ പദ്ധതി സർവേ 26 ന് ആരംഭിക്കും.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ജില്ലയിലെ കൃഷിഭവനുകളിൽ ലഭിച്ച അപേക്ഷകളിൽ 676 അപേക്ഷകൾക്ക് റിപ്പോർട്ടു കൈമാറി. ബാക്കിയുള്ള 687 അപേക്ഷകളിന്മേൽ സ്ഥല പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ഒക്ടോബർ 30 ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെട്ട കുമ്മട്ടിക്കുളം, എടുത്തുവച്ച കല്ല് പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതി ഡിസംബർ 31 നകം പൂർത്തീകരിക്കും. എടുത്തുവച്ച കല്ല് കോളനിയിലെ റോഡുകളുടെ പ്രവൃത്തി പൂർത്തീകരിച്ചുവെന്നും രണ്ടു ഫുട്പാത്തുകളുടെ പ്രവൃത്തി ആരംഭിച്ചതായും നിർമ്മിതി കേന്ദ്ര പ്രോജക്ട് മാനേജർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ.മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |