SignIn
Kerala Kaumudi Online
Friday, 29 March 2024 1.03 PM IST

മലയാള സിനിമയിൽ പരീക്ഷണം: മുഖ്യമന്ത്രി

f

തിരുവനന്തപുരം:കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണം നടത്തുകയാണ് മലയാള സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീ സാന്നിദ്ധ്യം ഉണ്ട്. അത് വർദ്ധിക്കണം. സിനിമയെ വിനോദ വ്യവസായം, കലാരൂപം എന്നീ നിലകളിൽ പരിഗണിക്കാം. കലാരൂപം എന്ന നിലയിൽ പ്രോത്സാഹിപ്പിക്കാനാണ് അവാർഡുകൾ. സകല ജീവജാലങ്ങളെയും പരിഗണിക്കുന്ന ആശയമാണ് മികച്ച സിനിമയായ 'ആവാസവ്യൂഹം'. വരേണ്യ വർഗത്തോടുള്ള കീഴാളരുടെ പ്രതിഷേധമാണ് രണ്ടാമത്തെ ചിത്രമായ 'ചവിട്ട്'. കുടിയേറ്റ തൊഴിലാളികളുടെ കഥ പറയുന്ന 'നിഷിദ്ധോ' വനിതാ സംവിധായകർക്ക് സർക്കാർ നൽകിയ സഹായമെന്ന നിലയിൽ ശ്രദ്ധേയമാണ്. വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി മൂന്ന് കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ അവാർഡിന് അർഹയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനശ്വര നടൻ തിലകന്റെ പത്താം ചരമവാർഷിക ദിനത്തിൽ തിലകൻ സ്മരണയോടെയാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആരംഭിച്ചത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്താണ് തിലകൻ അനുസ്മരണം നടത്തിയത്. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി. കുമാരനും ടെലിവിഷനിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആദ്യത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷനായി. നടന്മാരായ ബിജുമേനോൻ, ജോജു ജോർജ്, നടി രേവതി, സംവിധായകൻ ദിലീഷ് പോത്തൻ, ആവാസവ്യൂഹത്തിന്റെ നിർമ്മാതാവും സംവിധായകനുമായ കൃഷാന്ത് തുടങ്ങി 55 വിഭാഗങ്ങളിലുള്ള അവാർഡ് ജേതാക്കളും മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

2021ലെ ചലച്ചിത്ര അവാർഡ് പുസ്തകം മന്ത്രി വി. ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിനു നൽകി പ്രകാശനം ചെയ്തു. 'മലയാള സിനിമ നാൾവഴികൾ' എന്ന റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം വാല്യത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ. അനിൽ, വി കെ. പ്രശാന്ത് എംഎൽഎക്കു നൽകി നിർവഹിച്ചു.

മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജൂറി ചെയർമാൻ സയ്യിദ് മിർസ, രചനാ വിഭാഗം ചെയർമാൻ വി.കെ. ജോസഫ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. ബിജിബാൽ നയിച്ച സൗണ്ട് ഓഫ് മ്യൂസിക്ക് സംഗീതപരിപാടിയും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.