വർക്കല: ചികിത്സയ്‌ക്ക് കൂടുതൽ പണം വീട്ടുകാർ ചെലവഴിക്കുന്ന വിരോധത്താൽ കിടപ്പുരോഗിയായ അനുജനെ ജ്യേഷ്ഠൻ കുത്തി കൊലപ്പെടുത്തി. വർക്കല മേൽവെട്ടൂർ 'കാർത്തിക' യിൽ സന്ദീപാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തിൽ വെറ്ററിനറി ഡോക്‌ടറായ സഹോദരൻ സന്തോഷിനെ (52) വർക്കല പോലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച പുലർച്ചെ ഒന്നരമണിയോടെയാണ് കൊലപാതകം.
പേട്ട റെയിൽവേ ഹോസ്‌പിറ്റലിൽ അറ്റൻഡറായ സന്ദീപ് അപസ്മാരബാധിതനായി നാലുവർഷമായി കിടപ്പിലാണ്. സന്ദീപും സഹായി സത്യദാസും വീടിനോടു ചേർന്ന ഔട്ട് ഹൗസിലാണ് താമസം. ഇന്നലെ രാത്രി ഒൗട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ അതിക്രമിച്ചെത്തിയ പ്രതി സന്ദീപിന് തൊണ്ടയിലൂടെ ആഹാരം നൽകുന്ന ട്യൂബ് വലിച്ചെടുത്തു. അക്രമാസക്തനായ സന്തോഷിനെ കണ്ട് ഭയന്ന സത്യദാസ് വിളിച്ച് പൊലീസ് എത്തിയെങ്കിലും അതിന് മുമ്പ് തന്നെ സന്ദീപിന്റെ നെഞ്ചിൽ പൂർണ്ണമായും കത്തി കുത്തിയിറക്കി. കത്തിതറച്ച നിലയിൽ തന്നെ സന്ദീപിനെ പോലീസ് ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട സന്ദീപിന്റെ ചികിത്സയ്‌ക്ക് വീട്ടുകാർ കൂടുതൽ പണം ചിലവഴിക്കുന്നതിലെ വിരോധവും സന്ദീപിന്റെ സ്വത്ത് സ്വന്തമാക്കണമെന്ന ഉദ്ദ്യേശവുമാണ് കൊലയ്‌ക്ക് പിന്നിലെന്ന് സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തി. സന്തോഷ് പലപ്പോഴും സന്ദീപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പനയിൽ വെറ്ററിനറി ഡോക്ടർ ആയി ജോലി ചെയ്‌തു വരവെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നത് പതിവായതിനെ തുടർന്ന് സന്തോഷ് സസ്പെൻഷനിലാണ്. വൈദ്യപരിശോധനയ്‌ക്ക് ഇയാളെ കൊണ്ടു വന്ന സമയത്തും പ്രതി അക്രമസക്തനായിരുന്നു. കൊലപാതകത്തിന് ശേഷം ഞാൻ കൊന്നു എന്ന് പലവട്ടം ഇയാൾ പറഞ്ഞതായി സത്യദാസ് പൊലീസിൽ മൊഴി നൽകി.
മാതാവ് സോമലതയും സന്തോഷും മുൻവശത്തെ കുടുംബവീട്ടിലാണ് താമസം. പകൽ സന്ദീപിനെ പരിചരിക്കാൻ ഒൗട്ട് ഹൗസിലെത്തുന്ന അമ്മ രാത്രി ഉറങ്ങാൻ വീട്ടിൽ പോകും. ഇവരുടെ പിതാവ് സുഗതൻ നേരത്തെ മരിച്ചു. അവിവാഹിതനാണ് സന്ദീപ്. സന്തോഷ് വിവാഹമോചിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റൂറൽ എസ്.പി ഡി. ശില്പ, വർക്കല ഡിവൈ.എസ്.പി. പി. നിയാസ്, എസ്.എച്ച്.ഒ സനോജ്, എസ്.ഐ രാഹുൽ എന്നിവർ സ്ഥലത്തെത്തി. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |