തിരുവനന്തപുരം:കേരളത്തിൽ സി.പി.എമ്മും പോപ്പുലർ ഫ്രണ്ടും പരസ്‌പരം സഹായിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ സി.പി.എമ്മിന് പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹർത്താലിനിടെയുണ്ടായ അക്രമങ്ങൾക്ക് കേരളത്തിലെ സർക്കാരും ഉത്തരവാദികളാണ്. ഹർത്താലിൽ കാട്ടാള ആക്രമണമാണ് പോപ്പുലർഫ്രണ്ട് നടത്തിയത്. ഇതിന് സംസ്ഥാന സർക്കാർ മറുപടി പറയണം. പല സംസ്ഥാനങ്ങളിലേയും പോപ്പുലർഫ്രണ്ട് ഓഫീസുകളിൽ റെയ്ഡും അറസ്റ്റും നടന്നു. കേരളത്തിൽ മാത്രമാണ് ഹർത്താലും അക്രമങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങളെ സി.പി.എമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല. പോപ്പുലർഫ്രണ്ടിന്റെ പേര് പറയാൻ രാഹുൽ ഗാന്ധി മടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. തിരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിക്കും പോപ്പുലർഫ്രണ്ടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. അതേസമയം, സംഘടനയെ നിരോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ല. ഇക്കാര്യത്തിൽ എൻ.ഐ.എ അടക്കമുള്ള ഏജൻസികൾ ഉചിതമായ നടപടികളെടുക്കും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും പങ്കെടുത്തു.
ന്യൂനപക്ഷങ്ങൾ തീവ്രവാദികളല്ല
ന്യൂനപക്ഷങ്ങളെല്ലാം തീവ്രവാദികളാണെന്ന നിലപാട് ബി.ജെ.പിക്കില്ല. തീവ്രവാദത്തെ അമർച്ച ചെയ്യാനുള്ള നടപടികളാണ് മോദി സർക്കാർ കൈക്കൊള്ളുന്നത്. അതിന്റെ ഫലമായി മാവോയിസ്റ്റ് പ്രവർത്തനം കുറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന പ്രചാരണം തെറ്റാണ്. യു.പി.എ കാലത്ത് നഗരങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ നിത്യസംഭവമായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഒരു സ്‌ഫോടനം പോലുമുണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരു സന്ദേശവും നൽകുന്നില്ല. അപ്രധാനരായ പലരെയും കാണുന്ന രാഹുൽ നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാല ബിഷപ്പിനെ കാണാൻ കൂട്ടാക്കിയില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |