കൊച്ചി: ഭീകരബന്ധമാരോപിച്ച് കേരളത്തിൽ അറസ്റ്റ് ചെയ്‌ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്യാൻ സെപ്തംബർ 30 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പൂന്തുറ കരമന അഷറഫ് മൗലവി, പത്തനംതിട്ടയിലെ സാദിഖ് അഹമ്മദ്, ഈരാറ്റുപേട്ട സ്വദേശികളായ ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ്, മുണ്ടക്കയത്തെ നജിമുദ്ദീൻ, ഇടുക്കി പെരുവന്താനത്തെ ടി. എസ്. സൈനുദ്ദീൻ, തൃശൂർ പെരുമ്പിലാവിലെ പി.കെ. ഉസ്‌മാൻ, കുന്നംകുളത്തെ യഹിയ കോയ തങ്ങൾ, മലപ്പുറം വളാഞ്ചേരിയിലെ കെ. മുഹമ്മദാലി, കാസർകോട്ടെ സി.ടി. സുലൈമാൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ സെപ്തംബർ 30 ന് രാവിലെ 11 ന് ഹാജരാക്കാൻ എറണാകുളം എൻ.ഐ.എ കോടതി നിർദ്ദേശിച്ചു.
മുദ്രാവാക്യം വിളിക്ക് താക്കീത്
കോടതിയിൽ കൊണ്ടു വരുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ആർ.എസ്.എസിനുമെതിരെ ഇവർ മുദ്രാവാക്യങ്ങൾ മുഴക്കി. 'എൻ.ഐ.എ ആർ.എസ്.എസിന്റെ ചട്ടുകം', 'എൻ.ഐ.എ അമിത് ഷായുടെ ചട്ടുകം', 'ആർ.എസ്.എസിന്റെ പിത്തലാട്ടത്തിന് പോപ്പുലർ ഫ്രണ്ടിനെ കിട്ടില്ല'. 'രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. കോടതി പരിസരത്തു മുദ്രാവാക്യം വിളി പാടില്ലെന്നും ഇത്തരം പ്രവൃത്തികൾ മേലിൽ ആവർത്തിക്കരുതെന്നും കോടതി താക്കീതു നൽകി.
പ്രതികളെ വിലങ്ങിട്ടാണ് കോടതിയിൽ കൊണ്ടുവന്നത്. ഇതു വിലങ്ങണിയിച്ചത് സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു. തുടർന്ന് മതിയായ കാരണങ്ങളുണ്ടെങ്കിലേ വിലങ്ങ് അണിയിക്കാവൂ എന്നു കോടതി പൊലീസിനോട് നിർദ്ദേശിച്ചു. തിരികെ കൊണ്ടുപോകുമ്പോൾ അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും പോപ്പുലർ ഫ്രണ്ടിനെ തകർക്കാൻ കഴിയില്ലെന്നും ആർ.എസ്.എസിന്റെ നാശം തുടങ്ങിയെന്നും പ്രതികൾ മാദ്ധ്യമങ്ങളോടു വിളിച്ചു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |