തിരുവനന്തപുരം:നഗരത്തിൽ തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്ന കാമ്പെയിൻ ഇന്ന് തുടങ്ങും അമ്പലത്തറ, കമലേശ്വരം,പുത്തൻ പള്ളി വാർഡുകളിലാണ് ആദ്യഘട്ടം വാക്‌സിനേഷൻ കാമ്പെയിൻ നടത്തുന്നത്.
എവിടെവച്ച് കാണുന്നുവോ അവിടെവച്ച് നായ്‌ക്കളെ പിടികൂടി വാക്‌സിൻ നൽകും.ഇതിന് നാല് ടീമിനെ നിയോഗിക്കും. മൃഗഡോക്ടർ, രണ്ട് നായ് പിടിത്തക്കാർ എന്നിവരടങ്ങുന്നതാണ് ടീം.100 വാർഡിലും ടീം എത്തും. ഇവരെ സഹായിക്കാൻ വോളന്റിയർമാരുണ്ടാകും. ഒരു ടീം ദിവസം മൂന്ന് വാർഡിൽ ഇറങ്ങും. വാക്സിൻ നൽകിയ തെരുവുനായ്ക്കളെ മനസിലാക്കാൻ ചുവപ്പ്, മഞ്ഞ, പച്ച നിറത്തിലുള്ള സ്‌പ്രേ പെയിന്റ് മുതുകിൽ അടയാളപ്പെടുത്തും.
ഒക്ടോബർ ഒന്നുവരെയാണ് കാമ്പെയിൻ. ഇത് കൂടാതെ നായയുടെ വന്ധ്യംകരണത്തിനായി എ.ബി.സി
(അനിമൽ ബർത്ത് കൺട്രോൾ) വണ്ടിത്തടത്ത് ആശുപത്രി നിർമിക്കും. നാല് കോടിയുടേതാണ് പദ്ധതി. മാലിന്യം റോഡിൽ തള്ളുന്നവരെ പിടികൂടാൻ പ്രത്യേക സ്‌ക്വാഡിനെയും നിയോഗിക്കും. ആശുപത്രികൾ, തിരക്കുള്ള സ്ഥലങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കും. പെറ്റ് ഷോപ്പുകളിൽ പരിശോധന നടത്തും. കാമ്പെയിന്റെ ഭാഗമായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ അയ്യങ്കാളി ഹാളിൽ പൊതു സംവാദം നടത്തും. നായ്ക്കളെ ദത്തെടുക്കാനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |