ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റിപ്പോർട്ട്. ഹത്രാസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തിയെന്നും ഇതിനായി മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനടക്കം നാല് പേർ നിയോഗിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹത്രാസ് കലാപത്തിനായി 1.36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചു. ഡൽഹി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലുണ്ടായിരുന്നു. വിശാലമായ അന്വേഷണത്തിലേയ്ക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാളെ ഡൽഹി എൻ ഐ എ കോടതിയിൽ ഹാജരാക്കും.അറസ്റ്റിലായവരുടെ ചോദ്യം ചെയ്യൽ എൻ ഐ എ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇഡി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഈ വർഷം ജൂലായിൽ നടന്ന റാലിക്കിടെ മോദിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെ കേരളത്തിൽ നിന്ന് ഇഡി വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിനായി എൻ ഐ എ കൂടുതൽ സമയം ആവശ്യപ്പെടുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |