പുതുക്കാട്: അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധിയും സംഘവും ഹോട്ടലിലേക്ക് കയറിയത്. ദേശീയ പാതയോരത്തുള്ള കുറുമാലിയിലെ ഗോൾഡൻ സ്പൂൺ എന്ന സ്ഥാപനത്തിന്റെ ഉടമ സ്‌നേഹപുരം സ്വദേശി വിക്ടറിന് രാവിലെ ആറോടെ ഫോൺ വിളിയെത്തിയിരുന്നു.
8.30ന് എത്തുന്ന പത്ത് പേർക്ക് പ്രഭാത ഭക്ഷണം ലഭിക്കുമോയെന്ന്. തയ്യാറാക്കാമെന്ന് മറുപടി നൽകി. സാധാരണ പതിനൊന്ന് മണിയോടെയാണ് ഹോട്ടൽ തുറക്കാറ്. ഭാരത് ജോഡോ യാത്രയുടെ അനൗൺസ്‌മെന്റ് വാഹനം കടന്നുപോയപ്പോഴാണ് രാഹുൽ ഗാന്ധിയും സംഘവും ഹോട്ടലിലേക്ക് കയറിയത്. കൂടെയുള്ള പ്രവർത്തകർ പോലും അപ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത് ഗോൾഡൻ സ്പൂണിൽ നിന്നാണെന്ന് അറിയുന്നത്. പരിപ്പുവട, അപ്പം, മുട്ടക്കറി, ഗ്രീൻപീസ് കറി, ബ്രഡ് റോസ്റ്റ് എന്നിവയാണ് തയ്യാറാക്കിയിരുന്നത്. രാഹുൽ ഗാന്ധി ബ്രഡ് റോസ്റ്റും കാപ്പിയുമാണ് കഴിച്ചത്. ചായ കഴിച്ച് ഒരു മണിക്കൂറോളം ചെലവിട്ട ശേഷമാണ് ഗോൾഡൺ സ്പൂണിൽ നിന്നിറങ്ങിയത്.
ദേശീയ പാതയോരത്തായതിനാൽ പല വി.ഐ.പികളും അപ്രതീക്ഷിതമായെത്താറുണ്ടെങ്കിലും രാഹുൽ ഗാന്ധിയെ പോലെ ഒരാളെത്തി , ഭക്ഷണം കഴിച്ചതിലും, വിശ്രമിച്ചതിലും വളരെ സന്തോഷമുണ്ടെന്ന് വിക്ടർ പറഞ്ഞു. വിക്ടറിന്റെ പിതാവ് വർഗീസ്, ഭാര്യ ഷെബി, മക്കളായ ആഷ്ലിൻ, അലൻ എന്നിവരോട് കുശലം പറഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തുമാണ് രാഹുൽ മടങ്ങിയത്. സാധാരണ കുടുംബവുമായിട്ടാണ് വിക്ടർ ഹോട്ടലിലെത്താറുള്ളത്. മകൻ ആഷ്ലിന്റെ അടുത്ത് എവിടെയാണ് പഠിക്കുന്നതെന്നും, ആരാകാനാണ് ഇഷ്ടമെന്നും ചോദിച്ചു. പട്ടാളക്കാരനാകാനാണ് ഇഷ്ടമെന്ന ഉത്തരത്തിന് എന്തിനാ പട്ടാളക്കാരനാവുന്നതെന്ന് വീണ്ടും ചോദിച്ചപ്പോൾ രാജ്യത്തെ സേവിക്കാനാണെന്നാണ് മറുപടി പറഞ്ഞത്. കുട്ടികൾക്ക് ചോക്കലേറ്റ് കൊടുത്താണ് രാഹുൽ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |