പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ മണ്ണാർക്കാട് വിചാരണക്കോടതി ഇന്ന് വിധി പറയും. കണ്ണ് പരിശോധനയ്ക്ക് വിധേയനായ സുനിൽ കുമാർ അടക്കമുള്ളവർക്കെതിരെയുള്ള വാദം നേരത്തെ പൂർത്തിയായിരുന്നു.
കേസിലെ 69 മുതൽ 74 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും. ഇതിൽ 73 വരെയുള്ള സാക്ഷികൾ റവന്യു ഉദ്യോഗസ്ഥരാണ്. കേസിലെ വിചാരണ നടപടികൾ വീഡിയോ ആയി ചിത്രീകരിക്കണം എന്ന മധുവിന്റെ അമ്മയുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസപ്പെടുത്തുന്ന സാഹചര്യമുള്ളതിനാൽ വിചാരണ വീഡിയോ ആയി പകർത്തണമെന്നാണ് മധുവിന്റെ അമ്മ മല്ലി സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |