കൊച്ചി: മാദ്ധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. രാവിലെ പത്ത് മണിക്ക് മരട് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു പൊലീസിന്റെ നിർദേശം. ശ്രീനാഥ് ഭാസി സാവകാശം തേടിയതിനെ തുടർന്ന് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ പൊലീസ് നിർദേശം നൽകി.അഭിമുഖത്തിൽ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ 'ചട്ടമ്പി'യുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽവച്ച് നടന്ന അഭിമുഖത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഈ മാസം 22നാണ് ശ്രീനാഥ് ഭാസിക്കെതിരെ യുവതി മരട് പൊലീസിൽ പരാതി നൽകിയത്. തന്റെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി തെറി വിളിച്ചെന്നും ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ നിർണായകമായേക്കും. താൻ മാദ്ധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞിട്ടില്ലെന്ന് നടൻ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |