ന്യൂഡൽഹി: രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തെ തുടർന്നുള്ള തർക്കം പരിഹരിക്കാൻ മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിനെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കവും പൊളിയുന്നു. അദ്ധ്യക്ഷ പദത്തിൽ താത്പര്യമില്ലെന്ന് കമൽനാഥ് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനില്ലെന്ന് പറഞ്ഞ കമൽനാഥ് അശോക് ഗെലോട്ടുമായി സംസാരിക്കാനും വിമുഖത പ്രകടിപ്പിച്ചു. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിക്കാനെത്തിയ കമൽനാഥ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു, സോണിയാ ഗാന്ധിക്ക് നവരാത്രി ആശംസകൾ നേരാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗെലോട്ടിനെ ഇനി ഗാന്ധി കുടുംബം പിന്തുണക്കാൻ സാദ്ധ്യതയില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നീക്കം നടത്തിയതിന് നേതൃത്വം നൽകിയ ഗെലോട്ട് അദ്ധ്യക്ഷ പദവിക്ക് യോജിച്ചയാളല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
പുതിയ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അജയ് മാക്കനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളുമായാണ് അദ്ദേഹം ചർച്ച ചെയ്തത്. തുടർന്ന് കെ.സി. വേണുഗോപാലിനെ അദ്ദേഹം ഡൽഹിയിലേക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |