കണ്ണൂർ: ഹർത്താൽദിനത്തിൽ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും തുടർച്ചയായ രണ്ടാംദിനത്തിലും റെയ്ഡ് . പയ്യന്നൂർ,തളിപ്പറമ്പ്, പഴയങ്ങാടി,മട്ടന്നൂർ എന്നിവിടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.
പയ്യന്നൂരിൽ നിർബന്ധിച്ച് കടകളടപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാമന്തളി വടക്കുമ്പാട് സ്വദേശികളായ സി.കെ.നർഷാദ്, സി.കെ.ശുഐബ് എന്നിവരുടെ വീടുകളിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലുമാണ്പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ഇൻസ്‌പെക്ടർ മഹേഷ് കെ. നായർ, പ്രിൻസിപ്പൽ എസ്.ഐ പി.വിജേഷ്, എസ്.ഐ. സിസി എബ്രഹാം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.പയ്യന്നൂരിലെ കടകൾ അടക്കാൻ ആവശ്യപ്പെട്ട എന്നിവരെ ഹർത്താൽ ദിനത്തിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. മാട്ടൂൽ വായനശാലക്ക് സമീപത്തെ ഹോം ടക്ക്, മാട്ടൂൽ സെൻട്രലിലെ സല ഗോൾഡ്, മാട്ടൂൽ സൗത്ത് മടക്കര റോഡിലെ മൊബൈൽ മാർട്ട് എന്നിവിടങ്ങളിൽ പഴയങ്ങാടി സി.ഐ .ടി.എൻ സന്തോഷ് കുമാറിന്റെയും പ്രിൻസിപ്പൾ എസ്.ഐ രൂപ മധുസൂദനന്റെയും നേതൃത്വത്തിൽ പഴയങ്ങാടി പൊലീസ് പരിശോധന നടത്തി.
മന്നയിലെയും ചെനയന്നൂരിലെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. തളിപ്പറമ്പ് ഇൻസ്‌പെക്ടർ എ.വി ദിനേഷിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് പൊലീസും പരിശോധന നടത്തി. മന്നയിലെ സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളിന് മുമ്പിലെ കാക്കിന്റെകത്ത് ഷുഹൂദിന്റെ ബിസ്‌ക്കറ്റ് ഹോൾസെയ്ൽ സ്ഥാപനത്തിലും ചെനയന്നൂരിലെ അനസിന്റെ സിറ്റിസൺ മെഷിനറീസ് ആൻഡ് സ്‌കാഫോൾഡ് എന്ന സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്.നടുവിനാട്, പാലോട്ടുപള്ളി മേഖലകളിൽ കൂത്തുപറമ്പ് എ.സി.പി സജീവൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മട്ടന്നൂർ, പാലോട്ടുപള്ളി, നടുവനാട്, ഉളിയിൽ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലായിരുന്നു പരിശോധന.
പ്രതിപട്ടിക വലുതാകും
കണ്ണൂരിലെ ഹർത്താൽ അക്രമങ്ങളിൽ പ്രതിപട്ടിക ഏറെ വലുതാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.ഹർത്താൽ ദിവസം കണ്ണൂർസിറ്റിയിലെ മിൽമാ ബൂത്ത് അടിച്ചുതകർത്തതിന് പോപ്പുലർ ഫ്രണ്ട് ഡിവിഷൻ ഭാരവാഹി മുഹമ്മദ് അസ്ലമിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂരിൽ ഹർത്താൽ ദിവസം മൂന്നിടങ്ങളിൽ പെട്രോൾ ബോംബ് പ്രയോഗിച്ചത് വളരെ ഗൗരവകരമായാണ് പൊലീസ് വീക്ഷിക്കുന്നത്.
കല്യാശേരിയിൽ ഹർത്താൽ ദിവസം രണ്ടു പേരെ പെട്രോൾ ബോംബുമായി പൊലിസ് പിടികൂടിയത് ഡി ഐ.ജിയുടെ വാഹനം കടന്നു പോയതിനു ശേഷമാണെന്നാണ് പൊലിസ് പറയുന്നത്. കേസിൽ പ്രതികളായ പി. എഫ്. ഐ പ്രവർത്തകർക്കായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സിറ്റി പൊലീസ് പരിധി
കേസ് 145
ജാമ്യമില്ലാകുറ്റം 18
അറസ്റ്റ് 23
നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം
ഇതിനിടെ പോപ്പുലർഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.കണ്ണൂരിൽ മൂന്നിടങ്ങളിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽസത്താർ, ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി, ഡിവിഷൻ ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.ക്രിമിനൽ ഗൂഡാലോചന 120ബി. പ്രേരണാകുറ്റം എന്നിവയാണ് നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്.സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽസത്താറിനെയും ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിച്ചുവരികയാണ്. ഹർത്താലിനു ശേഷം ഒളിവിൽ പോയ അബ്ദുൽ സത്താറിനു വേണ്ടി പൊലിസ് കോഴിക്കോടും മറ്റിടങ്ങളിലും തെരച്ചിൽ തുടരുകയാണ്.
ഹർത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പേരുപറഞ്ഞ് കണ്ണൂർജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ ഭീതിപരത്തി പൊലിസ് നടത്തുന്ന റെയ്ഡ് ആർ. എസ്. എസിനെ പ്രീതിപ്പെടുത്താനുള്ള ഉന്നത നിർദ്ദേശത്തിന്റെ ഭാഗമാണ്. നിരപരാധികളെ വേട്ടയാടുന്ന നടപടി പൊലിസ് അവസാനിപ്പിക്കണം
ബഷീർ കണ്ണാടിപ്പറമ്പ്
(ജില്ലാജനറൽ സെക്രട്ടറി എസ്. ഡി. പി. ഐ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |