SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.24 AM IST

പരിപാലന ചുമതല ഡി.ടി.പി.സിക്ക് കൈമാറിയേക്കും : ഒരുങ്ങുന്നു ചന്ദ്രഗിരി കോട്ട

chandragiri

കാസർകോട്: കോട്ടകളുടെ നാടായ വടക്കൻ കേരളത്തിലെ കാലത്തിന്റെ നിശബ്ദ സാക്ഷികളായി അനാഥത്വം പേറുന്ന കോട്ടകളുടെ സംരക്ഷണത്തിന് പുത്തൻ പദ്ധതി വന്നേക്കും. ലോകശ്രദ്ധ നേടിയ ബേക്കൽ കോട്ടയോട് കിടപിടിക്കുന്ന രീതിയിൽ ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കാസർകോട് നഗരത്തോട് തൊട്ടുകിടക്കുന്ന ചന്ദ്രഗിരി കോട്ടയുടെ ചുമതല ഡി.ടി.പി.സിക്ക് കൈമാറും.

ഇത് സംബന്ധിച്ച ചർച്ചകൾ പുരാവസ്തു വകുപ്പ് ആസ്ഥാനത്ത് നടത്തി കഴിഞ്ഞു. വടക്കൻ കേരളത്തിലെ കോട്ടകൾ വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ആർക്കിയോളജിക്കൽ വകുപ്പ് ഡയറക്ടർ ദിനേശൻ ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. നടത്തിപ്പ് ചുമതലകൾ കൈമാറുന്നതിന് മുന്നോടിയായി കാസർകോട് ഡി.ടി. പി.സി സെക്രട്ടറിയോട് പൂവസ്തു വകുപ്പ് ഡയറക്ടർ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി ധാരണയിൽ എത്തിയതിന് ശേഷം ടൂറിസം വകുപ്പ് മുഖേന മന്ത്രിതല തീരുമാനം ഉണ്ടാക്കും. സംരക്ഷിത സ്മാരകമായതിനാൽ കോട്ടയുടെ ഉടമസ്ഥാവകാശം ആർക്കിയോളജിക്കൽ വകുപ്പിൽ തന്നെ നിലനിർത്തി ദൈനംദിന നടത്തിപ്പ് ചുമതല മാത്രം ഡി.ടി.പി.സിക്ക് നൽകും. അതിന് മറ്റു സാങ്കേതിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിൽ 153 ഓളം കോട്ടകൾ ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലുണ്ട്. ഇവയുടെ മുഴുവൻ അറ്റകുറ്റപ്പണിയും നടത്തിപ്പും ഏറ്റെടുക്കാനുള്ള സാമ്പത്തിക ഭദ്രത വകുപ്പിന് ഇല്ലാത്തതിനാലാണ് ഡി.ടി.പി.സി പോലുള്ള ടൂറിസം ഏജൻസികളുടെ സഹായം തേടുന്നത്. കേരളത്തിൽ മറ്റു ചില കോട്ടകൾ ഇങ്ങനെ കൈമാറിയിട്ടുണ്ട്.

ബേക്കലിന് പിന്നാലെ

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ ബേക്കൽ കോട്ട കഴിഞ്ഞാൽ കാസർകോട് ജില്ലയിൽ അല്പമെങ്കിലും സന്ദർശക സാന്നിദ്ധ്യമുള്ളത് ചന്ദ്രഗിരി കോട്ടയിലാണ്. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതക്ക് സമീപമുള്ള ഈ കോട്ട കേരള സർക്കാറിന്റെ പുരാവസ്തു വകുപ്പ് അറ്റകുറ്റപ്പണികൾ ചെയ്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നു. കൂടുതൽ സന്ദർശകരെ ആകർഷിക്കാവുന്ന അനുകൂല സാഹചര്യങ്ങൾ ഇവിടെയുള്ളതിനാൽ വ്യക്തമായ ആസൂത്രണത്തിലൂടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ചരിത്ര സ്മാരകമായി മാറ്റാൻ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊവ്വൽ, കുമ്പള, പുതിയകോട്ട ഉൾപ്പെടെയുള്ള കോട്ടകളും ഈ രീതിയിൽ പിന്നീട് കൈമാറിയേക്കും.

നമ്മൾ ടെൻഡർ ചെയ്ത വടക്കൻ കേരളത്തിലെ ചില കോട്ടയുടെ കാടുവെട്ടലും ശുചീകരണവും നടന്നുവരികയാണ്. അത് പൂർത്തിയാക്കുന്ന മുറയ്ക്ക് പരിപാലന ചുമതല ഡി.ടി .പി.സിക്ക് കൈമാറുന്ന കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. ഉടനെ തീരുമാനം ഉണ്ടാക്കാമെന്നാണ് കരുതുന്നത്. മറ്റു സ്ഥലങ്ങളിൽ ഈ പരീക്ഷണം വിജയിച്ചിട്ടുണ്ട്.

-ദിനേശൻ ( ഡയറക്ടർ , സംസ്ഥാന ആർക്കിയോളജിക്കൽ വകുപ്പ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TOURISAM SPECIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.