കണ്ണൂർ: അക്ഷരാർത്ഥത്തിൽ പുല്ലൂപ്പി, അത്താഴക്കുന്ന് ഗ്രാമങ്ങൾ കണ്ണീരണിയുകയായിരുന്നു. പുല്ലൂപ്പിക്കടവിലേക്ക് അതിരാവിലെ തന്നെ സൈറൻമുഴക്കിക്കൊണ്ട് ഫയർഫോഴ്സ് വാഹനവും ആംബുലൻസും പൊലീസ് വാഹനങ്ങളുമെത്തിയപ്പോൾ ഉണ്ടായ അമ്പരപ്പ് മൂന്നു ചെറുപ്പക്കാരുടെ ദാരുണമരണമെന്ന യാഥാർത്ഥ്യത്തിലേക്ക് മാറിയപ്പോൾ കണ്ണീരിലേക്ക് വീഴുകയായിരുന്നു നാട്.
പുല്ലൂപ്പിക്കടവ് കല്ലുകെട്ട് ചിറ തുരുത്തിയിലെ കടവിലേക്ക് നാട് ഒന്നാകെ ഒഴുകിയെത്തിയ മണിക്കൂറുകളായിരുന്നു പിന്നീട്. റമീസും അഷറുദ്ദീനും സഹദും അവധിദിവസങ്ങളിൽ പുല്ലൂപ്പി പുഴയിൽ മീൻപിടിക്കാനായി വഞ്ചിയുമായി ഇറങ്ങുന്നത് പതിവാക്കിയവരാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മൂവരും പുഴയിലേക്ക് വഞ്ചിയുമായി ഇറങ്ങിയത്. അഷറുദ്ദീന്റെ ബൈക്ക് കരയിൽ നിർത്തിയിട്ടുണ്ടായിരുന്നു. രാത്രി ഏറെവൈകിയും ഇവർ വീട്ടിലേക്ക് വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ തിരച്ചിൽ തുടങ്ങിയത്. ഇതിനിടെയിൽ തോണിമറിയുന്നതിന് തൊട്ടുമുൻപ് മൊബൈലിൽ ഇവർ പകർത്തി വാട്സ് ആപ്പിലിട്ട ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് അപകടം മണത്തത്. ഇവർ പുഴയിലേക്ക് ഇറങ്ങിയതായുള്ള സി.സി.ടി.വി ദൃശ്യവും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടുമണിയോടെ
പുഴയിൽ രാവിലെ മീൻപിടിക്കാൻ ഇറങ്ങിയ റിയാസ് തുരുത്തി, സഹദ് എന്നിവരുടെ വലയിൽ റമീസിന്റെ മൃതദേഹം കുടുങ്ങിയതോടെയാണ് അപകടം സ്ഥിരീകരിച്ചത്. ഇതോടെ ഫയർഫോഴ്സിനെയും വളപട്ടണം പൊലീസിനെയും വിവരമറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഷറിന്റെ മൃതദേഹവും കോസ്റ്റ് ഗാർഡുകൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.കാണാതായ സഹദിന് രാത്രി ഏറെവൈകിയും കോസ്റ്റുഗാർഡും ഫയർഫോഴ്സും ആയിക്കരയിലെ വിദഗ്ദ്ധരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ,കളക്ടർ എസ്. ചന്ദ്രശേഖർ, കെ.വി.സുമേഷ് എം. എൽ. എ, ഡെപ്യൂ.മേയർ ഷബീന , കൗൺസിലർമാരായ ഷമീമ,ടി.രവീന്ദ്രൻ, കൂക്കിരി രാജേഷ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രുതി എന്നിവർ സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പൊലിഞ്ഞത് ഏഴുപേർ
പുഴജീവനുകൾ കവർന്നെടുക്കുന്നത് പുല്ലൂപ്പി കടവിൽ ഇതു ആദ്യസംഭവമല്ല. വർഷങ്ങൾക്ക് മുൻപ് ഇതുപോലെ പുല്ലൂപ്പിക്കടവിൽ തോണിമറിഞ്ഞ് നാലുപേർ മരിച്ചിരുന്നു. ചാണകവുമായി പോവുകയായിരുന്ന തോണിയിൽ സഞ്ചരിച്ച മൂന്നുപേർ മരിച്ച അപകടം മുപ്പതുവർഷം മുമ്പും നടന്നു. 18വർഷം മുൻപ് തിരുവോണ നാളിൽ തോണിമറിഞ്ഞ് ഒരു പെൺകുട്ടി മരിച്ചതും നാട്ടുകാർ ഓർക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |