കൊല്ലം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ പ്രധാനമായും ഉപയോഗിക്കുന്ന ആന്ധ്ര ജയ അരിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബ്രാൻഡഡ് ആന്ധ്ര ജയ അരിയുടെ വിലയിൽ 19 രൂപയുടെ വർദ്ധന. ഇന്നലെ മാത്രം കിലോയ്ക്ക് മൂന്ന് രൂപ കൂടി. ഇനിയും വില ഉയരുമെന്നാണ് സൂചന.
കഴിഞ്ഞ മാർച്ചിൽ ബ്രാൻഡഡ് ജയയുടെ മൊത്ത വില 38 ഉം ,ചില്ലറ വില 40 രൂപ മുതലുമായിരുന്നു. ആന്ധ്രയിൽ മില്ലുകൾക്കുള്ള വൈദ്യുതി വിതരണം പരിമിതപ്പെടുത്തിയെന്ന് പറഞ്ഞ് മേയ് പകുതിയോടെ രണ്ട് രൂപ വർദ്ധിപ്പിച്ചു. ആഗസ്റ്റിൽ 50 രൂപയിലെത്തി. ഓണം കഴിഞ്ഞതോടെ നാല് രൂപ വീണ്ടും ഉയർത്തി. ഇന്നലെ ബ്രാൻഡഡ് ജയ കിലോയ്ക്ക് 57 രൂപയ്ക്കാണ് കൊല്ലത്തെ മൊത്തവ്യാപാരികൾക്ക് ലഭിച്ചത്. ചില്ലറ വില 59 രൂപ വരെയായി.
ആന്ധ്രയിൽ ജയ അരിയുടെ ഉല്പാദനം കുറഞ്ഞതാണ് വിലവർദ്ധനയ്ക്ക് കാരണമായി പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയ്ക്ക് പുറമേ എറണാകുളം ജില്ലയുടെ പകുതിയോളം പ്രദേശങ്ങളിലെ ജനങ്ങൾ കൂടുതലായും ഉപയോഗിക്കുന്ന ജയ അരിയുടെ ഉല്പാദനം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ്. പ്രാദേശികമായി ആവശ്യമുള്ള അരിയുടെ ഉല്പാദനം വർദ്ധിപ്പിക്കാൻ ആന്ധ്ര സർക്കാർ നിർദ്ദേശിച്ചതോടെ, ജയ അരിയുടെ ലഭ്യത കുറഞ്ഞുവെന്നാണ് ഏജന്റുമാർ പറയുന്നത്. .
വില കുത്തനെ ഉയർന്നതോടെ ജൂണിൽ കൊല്ലം നഗരത്തിലെ മൊത്തവ്യാപാരികൾ അന്ധ്ര ജയ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. എന്നാൽ, നഗരത്തിന് പുറത്തെ വ്യാപാരികൾ ഒപ്പം നിൽക്കാത്തതിനാൽ ബഹിഷ്കരണം പാളി.
ആറ് മാസത്തെ
മൊത്തവില
(മാസം, ബ്രാൻഡഡ് ആന്ധ്ര ജയ, നോൺ
ബ്രാൻഡഡ് എന്ന ക്രമത്തിൽ)
#മാർച്ച്: 38, 37-34
#ഏപ്രിൽ: 38, 37-34
#മേയ് : 40, 39- 35
#ജൂൺ: 46, 45-41
#ജൂലായ് : 48, 47-43
#ആഗസ്റ്റ് : 50, 49- 45
#സെപ്തംബർ പകുതി : 54, 53-49
#ഇന്നലെ : 57, 56-54
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |