തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച കേസിലെ പ്രതി ആറ്റിപ്ര സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ജിതിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തെ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഇന്നലെ ജിതിനെ കോടതിയിൽ ഹാജരാക്കി. കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന ടീഷർട്ട് കായലിൽ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തിയിട്ടില്ല. ഒരു യൂത്ത് കോൺഗ്രസ് നേതാവിന്റേതാണ് സ്‌കൂട്ടറെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. അത് സംബന്ധിച്ച് വരുംദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തും.
എ.കെ.ജി സെന്ററിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തെന്നും സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വുഡ് ലാൻഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഷൂ കണ്ടെടുത്തെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
എ.കെ.ജി സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതീവ രഹസ്യമായി തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് ജിതിനെ കോടതിയിൽ ഹാജരാക്കിയത്. പ്രതി കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. നേരത്തേ പ്രതിയെ കോടതി ഒക്ടോബർ 6 വരെ റിമാൻഡ് ചെയ്‌തതിനാൽ വീണ്ടും ജയിലിലേക്ക് അയച്ചു. ജിതിന്റെ ജാമ്യ ഹർജി ചൊവ്വാഴ്‌ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്. അഭിനിമോൾ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |