പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി 11 പ്രതികൾ കോടതിയിൽ ഹർജി നൽകി. മണ്ണാർക്കാട് വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയെന്ന് കാരണം പറഞ്ഞാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ആഗസ്റ്റ് 20-നാണ് 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ.
വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ 12-ാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്തംബർ 19 നാണ് 11 പ്രതികൾ വിചാരണ കോടതിയിൽ കീഴടങ്ങിയത്.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയായിരുന്നു പാലക്കാട്ടെ പ്രത്യേക കോടതി മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് 12 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ് കോടതിയ്ക്ക് കഴിയില്ലെന്നായിരുന്നു വാദം. എന്നാൽ ജാമ്യ വ്യവസ്ഥയിലെ ലംഘനം ഉണ്ടായാൽ വിചാരണ കോടതിയ്ക്ക് തുടർ നടപടി ആകാമെന്ന് പ്രോസിക്ക്യുഷനും കോടതിയിൽ വാദിച്ചു. പ്രോസിക്ക്യുഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചത്.
29-ാം സാക്ഷി സുനിൽ കുമാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ഹർജിയിൽ വ്യാഴാഴ്ച വിധി പറയും.
വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മയുടെ ഹർജിയിലും തീരുമാനം ഈ മാസം 29ന് ഉണ്ടാകും. ഇതുകൂടാതെ കൂറുമാറിയ 36-ാം സാക്ഷി അബ്ദുൾ ലത്തീഫിന്റെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജിയിലും തീരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |