തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണറോട് ശുപാർശ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് കാട്ടി മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയിലുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഹാജരാകും.
വിജിലൻസ് അഡി. ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ കെ.ഡി. ബാബുവിനെ ഒഴിവാക്കിയാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹാജരാവുന്നത്. സുപ്രധാന കേസായതിനാലാണ് ഇത്. വിജിലൻസ് ഡയറക്ടറുടെ ശുപാർശയിൽ ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. നാളെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി സർക്കാരിന്റെ വാദം കേൾക്കുക.
കണ്ണൂർ തന്റെ ജില്ലയാണെന്നും ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിക്കണമെന്നും മുഖ്യമന്ത്റി രാജ്ഭവനിലെത്തി തന്നോട് ശുപാർശ ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം ഉണ്ടായിരുന്നതായും ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയാണ് ഹർജി. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്.
സ്വന്തം കാര്യത്തിനു വേണ്ടിയോ മറ്റൊരാൾക്ക് വേണ്ടിയോ പൊതുപ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നത് അഴിമതി നിരോധന നിയമ പ്രകാരം കുറ്റമാണ്. മുഖ്യമന്ത്റിയെ അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. വിചാരണ ചെയ്യാനുള്ള അനുമതിക്കായി ചാമക്കാല ഗവർണർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |