ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി പുഴമ്പാലത്തിന് സമീപം യാത്രക്കാരെ മർദ്ദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസ് (32)ആണ് അറസ്റ്റിലായത്. ഇയാൾ മറ്റു നിരവധി കേസുകളിൽ പ്രതിയാണ്. മലപ്പുറത്ത് ഒളിവിൽ കഴിയുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം താരിസിനെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു ചാലക്കുടിയിലെ സംഭവം. കുഴൽപ്പണം കടത്തുന്ന സംഘമാണെന്ന് സംശയിച്ചാണ് മൂവാറ്റുപുഴ സ്വദേശികളായ യാത്രക്കാരെ മർദ്ദിച്ച് കാർ തട്ടിയെടുത്തത്. മറ്റു വാഹനങ്ങളിലെത്തിയ സംഘം സിനിമാശൈലിയിലായിരുന്നു കാർ തട്ടിയെടുത്തത്. സംഭവം കണ്ട് തടയാൻ ശ്രമിച്ച ലോറി ഡ്രൈവറേയും സംഘം ആക്രമിച്ചിരുന്നു. കേസിലെ മൂന്നു പ്രതികൾ രണ്ടുമാസം മുമ്പ് അറസ്റ്റിലായി.കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് താരിസിന് വിലക്കുണ്ടായിരുന്നതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി താരിസ് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാളുടെ വീട്ടുകാരെ അന്വേഷണ സംഘം രഹസ്യമായി നിരീക്ഷിച്ചു വന്നിരുന്നു. ഇതിൽ നിന്നുള്ള സൂചന പ്രകാരമായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |