കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ എൻ.ബി.എഫ്.സി കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് യു.എ.ഇയിലെ മണി എക്‌സ്‌ചേഞ്ച്, ട്രാൻസ്ഫർ കമ്പനിയായ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചുമായി കളക്ഷൻ പാർട്ണറായി പ്രവർത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പുവച്ചു. യു.എ.ഇ മേഖലയിലെ നാലു ലക്ഷത്തിലധികം വരുന്ന മുത്തൂറ്റ് ഉപഭോക്താക്കളുടെ നാട്ടിലെ ബന്ധുക്കൾ എടുത്തിട്ടുള്ള സ്വർണ വായ്പയുടെ പണം കൈമാറ്റം എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്.
പ്രത്യേക നിരക്കിൽ സ്വർണ വായ്പ തവണകൾ അടക്കുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനം ലഭ്യമാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമായിരിക്കും. ലുലു എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇയിലുടനീളമുള്ള 89 ശാഖകളിൽ ഏതിൽ നിന്നും പ്രവാസികൾക്ക് സേവനം നാമമാത്രമായ ഫീസിൽ ലഭ്യമാകും.
ഗുണഭോക്താക്കൾക്ക് മുത്തൂറ്റ് ഫിനാൻസിൻറെ ഇന്ത്യയിലെ 4600ലധികം വരുന്ന ശാഖകളിൽ ഏതിലും ലോൺ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാം. മുത്തൂറ്റ് ഗ്രൂപ്പിൻറെ മുത്തൂറ്റ് ഫിൻസെർവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനും തങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
സേവനം താമസിയാതെ ഡിജിറ്റൽവത്ക്കരിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ട്. അത് ഉപയോക്താക്കൾക്ക് പണമടവ് കൂടുതൽ ലളിതമാക്കുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് സിഇഒ റിച്ചാർഡ് വാസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |