ന്യൂഡൽഹി: സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി വാദംകേൾക്കൽ തത്സമയം സംപ്രേഷണം ചെയ്തതോടെ മൂന്ന് ഭരണഘടനാ ബെഞ്ചുകളിലെ നടപടികൾ തത്സമയം പൊതുജനങ്ങൾക്ക് കാണാനായി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലെ സാമ്പത്തിക സംവരണം സംബന്ധിച്ച കേസ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിലെ മഹാരാഷ്ട്ര നിയമസഭയിലെയും ശിവസേനയിലെയും അധികാരത്തർക്ക വാദം, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലെ ബാർ കൗൺസിൽ പരീക്ഷക്കേസ് എന്നിവയാണ് എൻ.ഐ.സി വെബ്കാസ്റ്റ് എന്ന യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്തത്.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. 2017 സെപ്തംബർ 28 ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന്ന പ്രസ്താവനയോടെ ഇത് സംബന്ധിച്ച ചരിത്രപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. നാല് വർഷത്തിന് ശേഷം സുപ്രീംകോടതി കമ്മിറ്റികൾ ചർച്ച നടത്തി സെപ്തംബർ 27 മുതൽ ലൈവ് സ്ട്രീമിംഗ് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് ഉടൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അറിയിച്ചു.
കണ്ടത് 7 ലക്ഷം പേർ
സുപ്രീംകോടതിയുടെ മൂന്ന് ഭരണഘടനാബെഞ്ചുകളുടെ തത്സമയ സംപ്രേഷണത്തിന് ആദ്യദിനത്തിൽ വൻപ്രതികരണം. ഉച്ചയ്ക്ക് ഒരു മണിയോടെയുള്ള കണക്കനുസരിച്ച് 7 ലക്ഷത്തിലധികം പേരാണ് തത്സമയ സംപ്രേഷണം വീക്ഷിച്ചത്. സാമ്പത്തിക സംവരണത്തിന്റെ വാദം ഉച്ചയോടെ 260092 പേർ വീക്ഷിച്ചു. ശിവസേനയിലെ അധികാരത്തർക്ക നടപടികൾ വീക്ഷിച്ചത് 357827പേരും ബാർ കൗൺസിൽ പരീക്ഷയുടെ വാദനടപടികൾ കണ്ടത് 99284 പേരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |