കോഴിക്കോട്: വായനയുടെ പൂക്കാലം പങ്കുവെച്ച് ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിന് തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെ നാരായൻ നഗറിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പുസ്തകോത്സവം ഉദ്ഘാടനംചെയ്തു. നല്ല വായനാനുഭവങ്ങൾ മികച്ച വായനക്കാരെ സൃഷ്ടിക്കുമെന്നും മനസിൽ തങ്ങിനിൽക്കുന്ന വായന പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ എഴുത്തും വായനക്കാരന് നൽകുന്നത് വീണ്ടും വായിക്കാനുള്ള പ്രചോദനമാണ്. ഉറക്കെയുള്ള വായനകൾ കാര്യങ്ങൾ എളുപ്പം ഗ്രഹിക്കുന്നതിനും ഉൾക്കൊള്ളുന്നതിനും സഹായിക്കും. ലൈബ്രറി കൗൺസിൽ നടത്തുന്ന ഇത്തരത്തിലുള്ള പുസ്തകോത്സവങ്ങൾ പുതിയ സാംസ്‌ക്കാരിക അനുഭവമാണ് സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പതിനെട്ടാമത് പുസ്തകോത്സവ ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി ആർ.നാഥൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗം കെ.ചന്ദ്രൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ സി.കുഞ്ഞമ്മദ്, സി.സി ആൻഡ്രൂസ്, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.ശങ്കരൻ, സെക്രട്ടറി കെ പി. സഹീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ജി.കെ വത്സല നന്ദിയും പറഞ്ഞു. 30 വരെയാണ് പുസ്തകോത്സവം.
ഇന്ത്യൻ മാദ്ധ്യമങ്ങൾ വെല്ലുവിളിയും ഭാവിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാദ്ധ്യമ സംവാദം ദേശാഭിമാനി പത്രാധിപർ ഡോ.കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. സംവാദത്തിൽ മാദ്ധ്യമ പ്രവർത്തകരായ എ.സജീവൻ, പ്രേംചന്ദ് എന്നിവർ പങ്കെടുത്തു. എ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |