ചേർത്തല : കേടായ വാട്ടർ മീറ്റർ മാറ്റി വയ്ക്കാതെ ഉപഭോക്താവിന് നൽകിയ അമിത തുകയുടെ ബിൽ റദ്ദ് ചെയ്യാനും 5000 രൂപ പിഴയടക്കാനും പരാതിക്കാരന് കോടതിച്ചെലവ് നൽകാനും വാട്ടർ അതോറിട്ടിയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം നിർദ്ദേശം നൽകി.
ചേർത്തല നഗരസഭ 11–ാം വാർഡ് കുന്നുപുറം വിനോദ് വർഗീസ് നൽകിയ പരാതിയിലാണ് വാട്ടർ അതോറിട്ടി ചേർത്തല ഓഫീസിനെതിരെയുള്ള നടപടി. 1000 രൂപയാണ് കോടതിച്ചെലവായി വിനോദിന് നൽകേണ്ടത്.
2017 ഫെബ്രുവരി മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ വിനോദ് വർഗീസിന്റെ വീട്ടിലെ വാട്ടർ മീറ്റർ പ്രവർത്തന രഹിതമായിരുന്നു. ഇത് മാറ്റിവയ്ക്കാൻ വാട്ടർ അതോറിട്ടി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മീറ്റർ പ്രവർത്തനരഹിതമായതിനാൽ മിനിമം ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു. രണ്ടുവർഷത്തോളം ഇങ്ങനെ തുടർന്നു. പീന്നീട് മീറ്റർ പ്രവർത്തിക്കുന്നുണ്ടെന്ന് വിനോദ് അറിയിച്ചതിനാൽ മീറ്റർ പ്രവർത്തന രഹിതമായിരുന്ന കാലയളവിലെയും ചേർത്ത് 16,859 രൂപയുടെ ബില്ല് അധികൃതർ നൽകി. മീറ്റർ പ്രവർത്തിക്കാതിരുന്ന കാലയളവിലെ അമിത തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടാകാതെ വന്നതോടെയാണ് വിനോദ് ആറുമാസത്തിനുമുമ്പ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഒരുമാസത്തിനുള്ളിൽ പണം നൽകാനാണ് വാട്ടർ അതോറിട്ടിയ്ക്കുള്ള നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |