കൽപ്പറ്റ: കാരയ്ക്കമലയിലെ എഫ്.സി.സി മഠത്തിന് മുമ്പിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ സത്യാഗ്രഹ സമരം ആരംഭിച്ചു. മഠാധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് ഇന്നലെ രാവിലെ 10 മണി മുതൽ സത്യാഗ്രഹ സമരം ആരംഭിച്ചത്. രാവിലെ സത്യാഗ്രഹസമരം തുടങ്ങിയതോടെ സ്ഥലത്തെത്തി തടയാൻ ശ്രമിച്ച രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചുകുന്ന് സ്വദേശികളായ ആർപ്പത്താനത്ത് എ.എസ് ഷിതിൻ(26), കുന്നേൽ മനോജ്(40) എന്നിവർക്കെതിരെയാണ് സിസ്റ്റർ ലൂസിയുടെ പരാതി പ്രകാരം വെള്ളമുണ്ട പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ്‌ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിൽ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി അവസാന തീർപ്പ് കൽപ്പിക്കുന്നതുവരെ ലൂസിക്ക് കാരയ്ക്കാമല കോൺവെന്റിൽ തുടർന്ന് താമസിക്കാനും കാലങ്ങളായി സിസ്റ്റർക്കും സഹകന്യാസ്ത്രീകൾക്കുമായി മഠം അധികൃതർ അനുവദിച്ചിരിക്കുന്ന പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാനും കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ കോടതി വിധിക്കെതിരായ നിലപാടാണ് മഠാധികൃതർ സ്വീകരിക്കുന്നതെന്നാണ് ലൂസിയുടെ ആരോപണം. ലൂസി ഉപയോഗിക്കുന്ന മുറിയുടെ പല ഭാഗങ്ങളിലും സി.സി ടിവി സ്ഥാപിച്ചതായും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |