തിരുവനന്തപുരം: 26 ഇനം കറികളും മൂന്നിനം പായസവുമൊക്കെയായി ഇന്നലെ കോവളം ഹോട്ടൽ ലീല റാവിസിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടീമുകൾക്കായി ഒരുക്കിയത് വിഭവ സമൃദ്ധമായ സദ്യ. വാഴയിലയിൽ വിളമ്പിയ സദ്യ കൗതുകത്തോടെയാണ് താരങ്ങൾ ആസ്വദിച്ച് കഴിച്ചതെന്ന് ഷെഫ് ഇൻചാർജ് സജി തങ്കച്ചൻ പറഞ്ഞു. തന്നോട് കറികളുടെയും പായസത്തിന്റെയും രുചിക്കൂട്ടുകൾ ഇരുടീമിലെയും താരങ്ങൾ ചോദിച്ചറിഞ്ഞെന്നും ഷെഫ് പറഞ്ഞു. കേരളീയ വേഷത്തിൽ സദ്യ ആസ്വദിക്കുന്ന മുൻ പരിശീലകൻ രവിശാസ്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ദക്ഷിണാഫ്രിക്കൻ ടീമിനായി കടലിന് എതിർഭാഗത്തുള്ള 'ദി ക്ലബ്ബ്' എന്ന ഭാഗത്തും ഇന്ത്യൻ ടീമിന് കടലിനോടു ചേർന്നുള്ള ഭാഗത്തുമാണ് താമസമൊരുക്കിയിരിക്കുന്നത്. ഇരു ടീമംഗങ്ങളും തമ്മിൽ ഇടപഴകാനാകാത്ത വിധത്തിലാണ് താമസം. ഇന്നലെ സൗത്ത് ആഫിക്കൻ ടീമിന് ബീച്ച് സൈഡിൽ ബാർബിക്യു ഒരുക്കിയിരുന്നു. താരങ്ങൾക്കായി പ്രത്യേക കലാപരിപാടികളും അരങ്ങേറി. ദേശീയവും വിദേശീയവുമായ ഇനങ്ങൾ ഉൾപ്പെടുന്ന ലീലാ റാവിസിന്റെ 'ഓജസ്യ' എന്ന പ്രത്യേക ഭക്ഷണരീതിയാണ് കളിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഇരുടീമുകളും വെജിറ്റേറിയൻ, വീഗൻ ഭക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |