കാര്യവട്ടത്തെ ഗ്രീൻഫീൽഡ് മൈതാനത്തേക്ക് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ടീം ഇന്ത്യ ലോകകപ്പിനു മുന്നോടിയായുള്ള അവസാന പടയൊരുക്കം വിജയകരമായി പര്യവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇവിടെയിറങ്ങുന്നത്. ഇന്നലെ പരിശീലനത്തിനിടെ പലതവണ പന്ത് ഗ്രീൻഫീൽഡിലെ ഗാലറിയിലേക്ക് പറത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും കെ.എൽ രാഹുലുമെല്ലാം ട്വന്റി-20 പരമ്പരകളിലെ അപ്രമാദിത്യം വിജയകരമായി തുടരുമെന്ന സൂചന തന്നെയാണ് നൽകുന്നത്.
ഇവിടെ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ തോറ്റിരുന്നു. ഇപ്പോഴത്തെ ടീമിലുള്ളവരിൽ രോഹിതും വിരാടും മാത്രമാണ് ഇതിന് മുമ്പ് കാര്യവട്ടത്ത് ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളിലും കളിച്ചിട്ടുള്ളൂ. കെ.എൽ രാഹുൽ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ദീപക് ചഹർ, യൂസ്‌വേന്ദ്രേ ചഹൽ എന്നിവർ കാര്യവട്ടത്ത് ഒരു മത്സരമെങ്കിലും കളിച്ച പരിചയമുള്ളവരാണ്. ബുംറ ന്യൂസിലൻഡിനെതിരായ ട്വന്റി-20യിൽ മാൻ ഓഫ് ദ മാച്ചുമായിരുന്നു.
ഇന്ന് ദക്ഷിണാഫ്രിക്കയെ കീഴടക്കി അന്തപുരിയിൽ വിജയവഴിയിൽ തിരിച്ചുവരുകയെന്ന ലക്ഷ്യവും രോഹിതിനും സംഘത്തിനുമുണ്ട്.
ഹാർദിക്കിനും ഭുവനേശ്വർ കുമാറിനും വിശ്രമവും ദീപക്ക് ഹൂഡയ്ക്ക് പരിക്കുമായതിനാൽ കഴിഞ്ഞ പരമ്പരയിലെപ്പോലെ ബാലൻസിംഗായ ഇലവനെ കണ്ടെത്തുകയെന്നത് ടീം ഇന്ത്യയ്ക്ക് ചെറിയ തലവേദനയാണ്. റിഷഭ് പന്ത് അവസാന ഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ദീപക്ക് ചഹറും അർഷ്ദീപ് സിംഗും ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ഇന്നലെ നെറ്റ്‌സിൽ അർഷ്ദീപും ചഹറും ഏറെ നേരം ബൗൾ ചെയ്തിരുന്നു. ഓപ്പണർ കെ.എൽ രാഹുൽ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ലോകകപ്പ് പടിവാതിക്കൽ നിൽക്കെ ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. ഇന്നലെ നെറ്റ്‌സിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയതും രാഹുലായിരുന്നു. അർഷ്ദീപ് തിരിച്ചെത്തുന്നത് നിലവിലെ ഡെത്ത് ഓവറിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം തിടർച്ചയായി കളിക്കുന്ന സൂര്യകുമാർ,അക്ഷർ പട്ടേൽ എന്നിവരിൽ ഒരാൾക്ക് വിശ്രമം നൽകാനും ആലോചനയുണ്ട്.
സാധ്യതാ ടീം: രോഹിത്, രാഹുൽ, വിരാട്, സൂര്യകുമാർ, റിഷഭ് പന്ത്, അക്ഷർ പട്ടേൽ, ദിനേഷ് കാർത്തിക്ക്, ഹർഷൽ പട്ടേൽ/ദീപക് ചഹർ, അർഷ്ദീപ്,ബുംറ,ചഹൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |