SignIn
Kerala Kaumudi Online
Thursday, 25 April 2024 7.15 AM IST

 ആശങ്കയേറ്റി ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു അളവില്ലാതെ ഊറ്റിയാൽ കാത്തിരിക്കുന്നത് വരൾച്ച

തിരുവനന്തപുരം: തത്വദീക്ഷയില്ലാതെ ഭൂഗർഭജലം ചൂഷണം ചെയ്തതിന്റെ ഫലമായി തലസ്ഥാനത്ത് ഭൂഗർഭ ജലത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്ന രീതിയിൽ കുറയുന്നതായി കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ റിപ്പോർട്ട്. ജില്ലയിലെ ആകെയുള്ള 11 ബ്ളോക്കുകളിൽ ചിറയിൻകീഴ്,​ നെടുമങ്ങാട്,​ പാറശാല,​ അതിയന്നൂർ,​ പോത്തൻകോട് എന്നിവിടങ്ങളിൽ കുഴിച്ചെടുക്കാവുന്ന ജലത്തിന്റെ 80 ശതമാനത്തിൽ അധികം ചൂഷണം നടക്കുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ബ്ളോക്കുകളെല്ലാം തന്നെ സെമിക്രിട്ടിക്കൽ വിഭാഗത്തിൽപ്പെട്ടവയാണ്. ഭൂജലവകുപ്പിന്റെ മുൻ വർഷത്തെ റിപ്പോർട്ടിലും ഈ ബ്ളോക്കുകൾ സെമിക്രിട്ടിക്കൽ വിഭാഗത്തിലായിരുന്നു. ജലസേചനം,​ വ്യാവസായിക,​ ഗാർഹിക ആവശ്യങ്ങൾക്കാണ് ഈ മേഖലകളിൽ ഏറ്റവും കൂടുതലായി ജലം ഉപയോഗിക്കുന്നത്. അഞ്ചുവർഷം മുമ്പ് ഇവിടങ്ങളിൽ ഭൂഗർഭജലത്തിന്റെ ശരാശരി അളവ് 10 മീറ്റർ ആയിരുന്നെങ്കിൽ ഇപ്പോഴത് 10 മീറ്ററിന് താഴെയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോഴത്തെ നിലയിൽ ചൂഷണം തുടർന്നാൽ സമീപഭാവിയിൽ കൊടും വരൾച്ചയായിരിക്കും ജില്ലയിലുണ്ടാവുക. ഇത് കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളാണ് ഇനി നടത്തേണ്ടത്. മഴക്കാലത്തും അതിനുശേഷവും ഈ അഞ്ച് ബ്ളോക്കുകളിലെ ഭൂഗർഭജലത്തിൽ 3 മീറ്റർ വരെ ഏറ്റക്കുറച്ചിൽ ഉണ്ടാവുന്നതായി റിപ്പോർട്ടിലുണ്ട്. ഭൂഗർഭജലത്തിന്റെ ചൂഷണം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ജില്ലാ ഭൂഗർഭ ജലവകുപ്പ് കിണറുകളുടെയും മറ്റ് ജലസ്രോതസുകളുടെയും സെൻസസ് എടുക്കാൻ ആരംഭിച്ചിട്ടുണ്ട്.

 ചൂഷണ സംഘങ്ങൾ സജീവം


ഭൂഗർഭജലം ചൂഷണം ചെയ്ത് വില്പന നടത്തുന്ന സംഘങ്ങൾ തലസ്ഥാനത്ത് സജീവമാണ്. കടലാസിൽ മാത്രം പ്രവർത്തിക്കുന്ന കുടിവെള്ള കമ്പനികളാണ് ഭൂഗർഭ ജലചൂഷണങ്ങൾക്ക് പിന്നിലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. പലയിടങ്ങളിലും ഭൂമിവാങ്ങി അശാസ്ത്രീയമായി കുഴൽക്കിണറുകൾ കുഴിച്ച് ഭൂഗർഭജലം ചൂഷണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത് ബോട്ടിലുകളിലും ടാങ്കറുകളിലുമായി വില്പന നടത്തി കൊള്ളലാഭവും നേടുന്നു. കുഴൽക്കിണർ കുഴിക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകണം. പിന്നീട് ഗ്രൗണ്ട് വാട്ടർ അതോറിട്ടി അധികൃതർ സ്ഥലത്തെത്തി ഭൂജല സർവേ നടത്തി റിപ്പോർട്ട് നൽകും. തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങൾ കുഴിക്കാൻ അനുമതി നൽകുന്നത്. ഗ്രൗണ്ട് വാട്ടർ അതോറ്റിട്ടി തന്നെ കുഴൽക്കിണറുകൾ കുഴിച്ച് നൽകുന്നതാണ് സാധാരണ രീതി. ഇത് സാദ്ധ്യമല്ലെങ്കിൽ ഗ്രൗണ്ട് വാട്ടർ അതോറിട്ടിയുടെ ലൈസൻസ് നൽകിയിട്ടുള്ളവരായിരിക്കും കുഴൽക്കിണറുകൾ കുഴിക്കുക. എന്നാൽ ജലമാഫിയ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് പ്രവർത്തിക്കുന്നത്. മിക്കപ്പോഴും ഒരു വസ്തുവിനുള്ളിൽ തന്നെ മൂന്നും നാലും കുഴൽക്കിണറുകൾ കുഴിക്കുന്നതാണ് ഇവരുടെ രീതി.

 ബ്ളോക്ക്, കുഴിച്ചത് (മില്യൺ ക്യുബിക്ക് മീറ്റർ)​, അധികം കുഴിച്ചത്​

 അതിയന്നൂർ - 1148.11 - 86.18%

 പോത്തൻകോട് - 1247.59 - 86.68%

 ചിറയിൻകീഴ് - 1311.35 - 81.65%

 നെടുമങ്ങാട് - 1607.20 - 80.73%

 പാറശാല - 1249.23 - 79.92%

 വർക്കല - 1151.70 - 68.81%

 നേമം - 3277.34 - 66.75%

 കിളിമാനൂർ - 1531.38 - 54.28%

 പെരുങ്കടവിള - 1590.32 - 49.65%

 വാമനപുരം - 1488.52 - 44.20%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.