തിരുവനന്തപുരം : ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ ക്യാപ്ടൻ ടെംബ ബൗമ അടക്കമുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഇതൊരു ഹോം ഗ്രൗണ്ടായി തോന്നിയാൽ അത്ഭുതമില്ല.കാരണം ഇവിടെ നടന്ന മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങളെക്കാൾ ഗ്രൗണ്ടുമായി അടുത്ത പരിചയം മിക്ക ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കുണ്ട്.
2019ൽ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി നടന്ന ദക്ഷിണാഫ്രിക്കൻ എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ഏകദിനങ്ങളും ഒരു ടെസ്റ്റും നടന്നത് ഗ്രീൻഫീൽഡിലാണ്. ഇപ്പോഴത്തെ നായകൻ ടെംപ ബൗമയാണ് അന്ന് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നത്. ടെസ്റ്റിൽ നയിച്ച എയ്ഡൻ മാർക്രമും ഇന്ന് കളിക്കാനിറങ്ങുന്ന ടീമിലുണ്ട്. റീസ ഹെൻഡ്രിക്സ്,ഹെൻറിച്ച് ക്ളാസൻ,അൻറിച്ച് നോർക്യേ,ലുംഗി എൻഗിഡി തുടങ്ങിയ താരങ്ങളും തിരുവനന്തപുരത്തുണ്ടായിരുന്നു. അന്ന് ഗ്രീൻഫീൽഡിൽ ആറുമത്സരം കളിച്ചിട്ടും നാലാമത്തെ ഏകദിനത്തിൽ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്.
എ ടീമിൽ നിന്ന് ആർജിച്ച പരിചയസമ്പത്തുമായാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ മുൻനിര ടീമിനെ നേരിടാനിറങ്ങുന്നത്. ഈ വർഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ട്വന്റി-20യിൽ ഏറ്റുമുട്ടുന്നത് രണ്ടാം തവണയാണ്.കഴിഞ്ഞ വർഷം ഒടുവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തിയ ഇന്ത്യ മൂന്ന് വീതം ടെസ്റ്റുകളുടെയും ഏകദിനങ്ങളുടെയും പരമ്പര തോറ്റ് മടങ്ങിയിരുന്നു.ഈ വർഷം ജൂണിൽ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക അഞ്ച് ട്വന്റി-പരമ്പര 2-2ന് സമനിലയിലാക്കി മടങ്ങിയിരുന്നു. ഇപ്പോഴത്തെ വരവിൽ മൂന്ന് ട്വന്റി-20കൾ കൂടാതെ മൂന്ന് ഏകദിനങ്ങളും ഇന്ത്യയുമായി ദക്ഷിണാഫ്രിക്ക കളിക്കുന്നുണ്ട്.
ഐ.പി.എല്ലിലെ മുൻനിര താരങ്ങളായ ഡേവിഡ് മില്ലർ, ക്വിന്റൺ ഡി കോക്ക് ,നോർക്യേ,റബാദ,ലുംഗി എൻഗിഡി തുടങ്ങിയവരുടെ ഇന്ത്യൻ പരിചയവും ദക്ഷിണാഫ്രിക്കയ്ക്ക് തുണയാണ്. ജൂണിൽ നടന്ന പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി-20കളും ജയിച്ചത് ബൗമ നയിച്ച ദക്ഷിണാഫ്രിക്കയായിരുന്നു. മൂന്നാമത്തേയും നാലാമത്തെയും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ ചെന്നൈയിലെ അഞ്ചാമത്തെ മത്സരം മഴ കൊണ്ടുപോയി.
പോരാട്ടം കടുക്കും : ബൗമ
ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പായതിനാൽ ഇന്ത്യയുമായുള്ള പരമ്പര കടുപ്പമേറിയതാകുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംബ ബൗമ പറഞ്ഞു. മത്സരത്തിന് മുന്നോടിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ബൗമ.
ജൂണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു. അതിന് ശേഷം ഇംഗ്ളണ്ടിലും അയർലാൻഡിലുമായി രണ്ട് പരമ്പരകൾ നേടാൻ കഴിഞ്ഞു. ഇനി ലോകകപ്പിന് മുമ്പ് മറ്റൊരു പരമ്പരയില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കെതിരെ എല്ലാവർക്കും അവസരം ഉറപ്പാക്കി മികച്ച ഫോമിലെത്തിക്കാനാണ് നോക്കുന്നത്. ഇന്ത്യ എ ടീമിനെതിരെ ഈ സ്റ്റേഡിയത്തിൽ നിരവധി തവണ കളിച്ചതിനാൽ ഗ്രൗണ്ടിനെക്കുറിച്ച് കൂടുതൽ അറിയും. വലിയ ഒൗട്ട്ഫീൽഡും മികച്ച പിച്ചുമാണ് ഇവിടുത്തേത്. ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യയുടെ ന്യൂബാൾ ആക്രമണത്തെ ക്ഷമയോടെ നേരിട്ടാൽ പതിയെ മികച്ച സ്കോറിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |