കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ ഫിലിം പ്രമോഷൻ പരിപാടിക്കിടെ യുവ നടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടിമാരെ ഉപദ്രവിച്ചവരെ കണ്ടെത്താനാണ് ശ്രമം.
സംഭവത്തിൽ മാളിലെ ജീവനക്കാരെയടക്കം ചോദ്യം ചെയ്യും. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി മാളിലെത്തിയ രണ്ട് നടിമാർക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇതിലൊരു നടി തങ്ങൾ നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചെന്നും, എവിടെ എന്ന് പറയാൻ അറപ്പു തോന്നുന്നുവെന്നും കുറിപ്പിൽ പറയുന്നു. പ്രമോഷൻ പരിപാടിക്ക് ആദ്യം കടന്നുവന്ന നടി അതിക്രമത്തിന് ശ്രമിച്ചയാളെ തല്ലിയിരുന്നു. പിന്നാലെയെത്തിയ നടിയ്‌ക്ക് നേരെയും ജനക്കൂട്ടത്തിൽ നിന്നും അതിക്രമമുണ്ടാകുകയായിരുന്നു.
നടിയുടെ കുറിപ്പിലെ ഭാഗങ്ങൾ ഇങ്ങനെ:
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റും ഉള്ളവർ?
പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീർന്നോ നിന്റെയൊക്കെ അസുഖം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |