കോട്ടയം. നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ രണ്ടര വർഷത്തിനിടെ ജില്ലയിൽ മുങ്ങിമരിച്ചത് 149 പേർ!. മരിച്ചവരിൽ ഏറേയും വിദ്യാർത്ഥികളുമാണ്.
ഈ വർഷം ഇതുവരെ 54 പേരാണ് ജില്ലയിൽ മുങ്ങിമരിച്ചത്. 2020 ൽ 48 പേരും 2021ൽ 47 പേരും മരിച്ചു. ജില്ലയിലെ എട്ട് ഫയർ സ്റ്റേഷനിൽ നിന്നുള്ള കണക്കാണിത്. വിദ്യാർത്ഥികളും 30 വയസിൽ താഴെയുള്ളവരുമാണ് മുങ്ങിമരിച്ചവരിലേറെയും. രണ്ട് വർഷത്തെ കൊവിഡ് കാലത്തും മുങ്ങി മരണങ്ങൾക്ക് കുറവില്ലായിരുന്നു.
പാമ്പാടി സ്റ്റേഷൻ പരിധിയിൽ 2020ൽ രണ്ടും 2021ൽ നാലും മരണങ്ങളുണ്ടായെങ്കിൽ ഈ വർഷം അത് പത്തായി ഉയർന്നു. കടുത്തുരുത്തി സ്റ്റേഷൻ പരിധിയിലും മരണങ്ങൾ ഉയർന്നു. മുങ്ങിമരണങ്ങൾ തുടർക്കഥയാവുമ്പോഴും ഇതിന് തടയിടാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ജലാശയങ്ങളിൽ കുട്ടികൾ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തതും വെല്ലുവിളിയാണ്. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള എടുത്തുചാട്ടങ്ങളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.
കോട്ടയം ഫയർ സ്റ്റേഷൻ പരിധിയിൽ മുങ്ങിമരിച്ചവർ.
2020ൽ 19 പേർ.
2021ൽ 20 പേർ.
2022ൽ ഇതുവരെ 14.
ഇനിയും വൈകരുത്.
സ്കൂളുകളിൽ തന്നെ നീന്തൽ പരിശീലനം നൽകണം. നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചു.
മുങ്ങിമരണങ്ങൾ ഉണ്ടാകാനിടയുള്ള കുളങ്ങൾ, നദികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
അടിയന്തര സഹായത്തിനുള്ള ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് നമ്പറുകൾ ബോർഡിൽ ചേർക്കണം.
അപകടസാദ്ധ്യതയുള്ള ഇടങ്ങളിൽ വേലി കെട്ടി പ്രവേശനം നിയന്ത്രിക്കണം. റോപ്പ്, ലൈഫ് ബോയ് റിങ്ങുകൾ പോലുള്ളവ സ്ഥാപിക്കണം.
നീന്തലറിയാതെ ജലാശയങ്ങളിൽ ഇറങ്ങരുത്. ലഹരി ഉപയോഗിച്ച ശേഷം ഒരു കാരണവശാലും ഇറങ്ങരുത്.
അപകടത്തിൽ പെടുന്നവരെ രക്ഷിക്കാനായി നീന്തൽ വശമില്ലാത്തവർ കൂടെ ചാടുന്നത് ഒഴിവാക്കണം.
ഫയർ ഓഫീസർ അനൂപ് പി. രവീന്ദ്രൻ പറയുന്നു.
ജില്ലയിൽ മുങ്ങിമരണങ്ങൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മരണങ്ങൾ തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അപകട സാധ്യത കൂടിയ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |