അധികാരികളുടെ വാഗ്ദാനങ്ങളെല്ലാം പാഴായി
ഇരിട്ടി: എട്ടുവർഷത്തിനുള്ളിൽ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടിൽ പൊലിഞ്ഞ പതിനൊന്നാമത്തെയാളായി ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37). ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വാസുവിനെ കാട്ടാന ആക്രമിച്ചത്.ആളുകളുടെ ശ്രദ്ധയിൽപെടാൻ വൈകിയതിനാൽ ചികിത്സ പോലും ലഭിക്കാതെയാണ് ഈ യുവാവ് ജീവൻ വെടിഞ്ഞത്.
സന്ധ്യക്ക് ഏഴ് മണിയോടെ സഹോദരിയുടെ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കാട്ടാന വാസുവിനെ ആക്രമിക്കുന്നത്. ഈ സമയത്ത് ആനയുടെ ചിഹ്നം വിളിയും ബഹളവും കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. റോഡരികിൽ കിടന്ന വാസുവിനെ എന്നാൽ ഇതിന് ശേഷം ഇത് വഴി ജീപ്പിൽ കടന്നുപോയ വനം വകുപ്പധികൃതരും കണ്ടിരുന്നില്ല. എട്ടു മണിയ്ക്ക് ശേഷം ഇതുവഴി സഹോദരിയുടെ വീട്ടിലേക്കു പോവുകയായിരുന്ന ലീന എന്ന സ്ത്രീയാണ് മരിച്ചു കിടക്കുന്ന വാസുവിനെ കണ്ടെത്തിയത്. മുഖം വികൃതമായതിനാൽ മണിക്കൂറുകളോളം ആളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ദ്രുതകർമ്മ സേനാംഗങ്ങളാണ് വാസുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോൾ സമയം രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും ആളെ തിരിച്ചറിയാൻ പിന്നെയും സമയം വേണ്ടിവന്നു.
ചവിട്ടിയരച്ചത് പൊളിഞ്ഞ ആന മതിലിനോട് തൊട്ട്
വാസുവിനെ കാട്ടാന ആക്രമിച്ചു കൊന്നത് പുനരധിവാസ മേഖലയായ പൂക്കുണ്ടിലെ ആനമതിലിന് സമീപത്തുവച്ചാണ്. ആനമതിലിന് വെറും 10 മീറ്ററിൽ താഴെയാണ് റോഡ് കടന്നുപോകുന്നത്. ആനകൾ പൊളിച്ചിട്ട മതിൽ കടന്നെത്തിയ കാട്ടാനയാണ് വാസുവിനെ ആക്രമിച്ചത്. ഇതുപോലെ നിരവധി സ്ഥലങ്ങളിൽ കാട്ടാനകൾ മതിൽ തകർത്തിട്ടുണ്ട്. ഇതുവഴിയാണ് ആനകൾ ഫാമിലേക്കു നിരന്തരം കടന്നു വരുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന മതിൽ പുനർ നിർമ്മിക്കാനോ സുരക്ഷാ ഒരുക്കാനോ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതാണ് കാട്ടാനകൾ നിർബാധം വിഹരിക്കുന്നതിന് ഇടയാക്കുന്നത്. ഇപ്പോഴും എഴുപതോളം ആനകൾ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.
പാഴായ വാഗ്ദാനങ്ങൾ (2022 ജൂലായ് 14 ന് ബ്ലോക്ക് ഏഴിലെ താമസക്കാരന പുതുശ്ശേരി ദാമു കൊല്ലപ്പെട്ടപ്പോൾ ജില്ലാ കളക്ടർ നേരിട്ടെത്തി നൽകിയ ഉറപ്പ് )
ആനകളെ ഉടൻ കാട്ടിലേക്ക് തുരത്തും
വനം വകുപ്പിന്റെ ആർ.ആർ.ടി ടീമിന് പുറമേ മൂന്നു വാഹനങ്ങൾ കൂടി പരിശോധനക്കെത്തും
കൂടുതൽ വനപാലകരെ നിയോഗിക്കും
താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഗസ്റ്റ് മുതൽ ക്യാമ്പുകൾ
കാട്ടാനകൾ തമ്പടിക്കാതിരിക്കാൻ ഫാമിനകത്തെ കാടുകൾ വെട്ടിത്തെളിക്കും
അക്രമകാരികളായ ആനകളെ പുനരധിവാസ മേഖലയിൽ നിന്നും മാറ്റും
ഫാമിനകത്തു മൊബൈൽ ടവറുകൾ സ്ഥാപിക്കും
ആനമതിൽ സ്ഥാപിക്കാൻ ശിപാർശ നൽകും
താൽക്കാലികമായി സോളാർ വേലി സ്ഥാപിക്കും
2014ന് ശേഷം കാട്ടാനക്കലിയിൽ
2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ മാധവി
2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലൻ (മരണം ചികിത്സയ്ക്കിടെ)
2017 മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി
ഏപ്രിൽ അഞ്ചിന് റെജി
2018 ഒക്‌ടോബർ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു
2018ഡിംസമ്പർ എട്ടിന് കൃഷ്ണൻ ചപ്പിലി
2020 ഏപ്രിൽ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ
2020ഒക്‌ടോബർ 31 സതീഷ്(ബബീഷ്)
2022 ജനുവരി 31 ചെത്ത് തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ്
2022 ജൂലായ് 14 ബ്ലോക്ക് ഏഴിലെ പുതുശ്ശേരി ദാമു
2022 സെപ്തംബർ 27 ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു
ഫാം അതിർത്തിയിൽ
2017 ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ
2017ജനവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |